തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട സമവായശ്രമങ്ങൾക്കും മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും ഒടുവിൽ വിഴിഞ്ഞം സമരം അവസാനിപ്പിച്ചു.
ഇന്നലെ വൈകുന്നേരം മന്ത്രിതല ഉപസമിതിയുമായും തുടർന്നു രാത്രിയോടെ മുഖ്യമന്ത്രി പിണറായി വിജയനുമായും വിഴിഞ്ഞം സമര സമിതി നടത്തിയ ചർച്ചകൾക്കൊടുവിലാണ് 140 ദിവസമായി നടത്തി വന്ന സമരത്തിന്റെ ഒന്നാംഘട്ടം പിൻവലിക്കുന്നതായി വിഴിഞ്ഞം സമര സമിതി ജനറൽ കണ്‍വീനർ മോണ്‍. യൂജിൻ എച്ച്. പെരേര അറിയിച്ചത്.
എല്ലാ കാര്യങ്ങളും നേടിയിട്ടല്ല സർക്കാരുമായി സമവായത്തിലെത്തുന്നത്. വാടക വീടുകളിൽ കഴിയുന്നവർക്ക് 5,500 രൂപ വീതം നൽകിവരുന്നത് 8,000 രൂപയാക്കി ഉയർത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അദാനി ഗ്രൂപ്പിന്റെ സിഎസ്ആർ ഫണ്ടിൽനിന്ന് അധികമായി നൽകാനുള്ള 2,500 രൂപ വീതം നൽകാമെന്നു മന്ത്രിതല ഉപസമിതി അറിയിച്ചിരുന്നു. ഇതു വേണ്ടെന്നു സമരസമിതി ചർച്ചയിൽ നിലപാടെടുത്തതായും മോണ്‍. യൂജിൻ പെരേര അറിയിച്ചു.
5,500 രൂപയാകും വാടകയിനത്തിൽ നൽകുക. വാടകത്തുകയുടെ കാര്യത്തിൽ അദാനിയുടെ സിഎസ്ആർ ഫണ്ട് ഒഴികെയുള്ള കാര്യത്തിൽ സർക്കാരിനു തീരുമാനമെടുക്കാം. രണ്ടുമാസത്തെ വാടക സർക്കാർ മുൻകൂർ നൽകാമെന്നു ചർച്ചയിൽ ഉറപ്പുനൽകി.
വീടു നഷ്ടപ്പെട്ടതിനെത്തുടർന്നു സിമന്റ് ഗോഡൗണിൽ അടക്കം കഴിയുന്നവരെ പുനരധിവസിപ്പിക്കാൻ സർക്കാർ കണ്ടെത്തിയ ഭൂമിയിൽ ഫ്ളാറ്റുകൾ നിർമിച്ചുനൽകുമെന്നും ചർച്ചയിൽ ഉറപ്പു നൽകി.
മതിയായ സംവിധാനങ്ങളുള്ള ഫ്ളാറ്റുകളാകണം നൽകേണ്ടതെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ, 635 ചതുരശ്ര അടിയിലുള്ള ഫ്ളാറ്റുകളാകും നിർമിച്ചു നൽകുകയെന്നാണു സർക്കാർ പറയുന്നത്.
ഫ്ളാറ്റുകളിൽ മതിയായ സംവിധാനങ്ങളൊരുക്കും. ഒന്നര വർഷത്തിനകം ഫ്ളാറ്റുകളുടെ നിർമാണം പൂർത്തിയാക്കും. പുനരധിവാസ പ്രവർത്തനങ്ങൾക്കു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നിരീക്ഷണസംവിധാനം ഒരുക്കും.
തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതി, വിഴിഞ്ഞം സമരസമിതിയുമായി ചർച്ച നടത്തിയാകും അന്തിമറിപ്പോർട്ട് സമർപ്പിക്കുക. സമിതിയുടെ നിർദേശങ്ങളിൽ, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നിരീക്ഷണം നടത്തും.
വിദഗ്ധസമിതിയിൽ സമര സമിതി പ്രതിനിധിയെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ നേരത്തേ മന്ത്രിസഭ നിശ്ചയിച്ച വിദഗ്ധസമിതിയാണെന്ന അഭിപ്രായമാണു സർക്കാർ ഉയർത്തിയത്. ഇക്കാര്യത്തിൽ സർക്കാർ ചർച്ചചെയ്തു തീരുമാനമെടുക്കും.
തീരശോഷണം പഠിക്കാൻ സമരസമിതി വിദഗ്ധ സമിതിയെ നിയോഗിക്കും. കപ്പൽചാൽ വരുന്നതു മൂലം എത്ര പേർക്കു തൊഴിൽ നഷ്ടമാകുമെന്ന കാര്യത്തിൽ പഠനം നടത്തും. കോവളം, ശംഖുമുഖം എന്നിവിടങ്ങളിലുണ്ടായ തീരശോഷണം അടക്കം പഠിക്കും.
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ സമരസമിതി പ്രവർത്തകർ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് ക്ലീമിസ് ബാവ മുഖ്യമന്ത്രിയുമായും ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു സമവായ ചർച്ചകൾ ഊർജിതമായത്.
സംതൃപ്തിയുടെ ലെവലിൽ അല്ല ചർച്ചയിലേക്കു പോയതെന്നു മോണ്‍. യുജിൻ എച്ച്. പെരേര പറഞ്ഞു. 26നു നടന്നത് നാടകീയ സംഭവങ്ങളായിരുന്നു. നിസഹായനായ വ്യക്തിയെ അറസ്റ്റ് ചെയ്തു വധശ്രമ കേസ് ചുമത്തിയ സാഹചര്യവും ഇത് അന്വേഷിക്കാൻ പോയ ഇടവക കൗണ്സിസിലെ നാലു പേരെ അറസ്റ്റ് ചെയ്തും നാടകീയതയുടെ ഭാഗമാണെന്നും മോണ്‍. യൂജിൻ എച്ച്. പെരേര പറഞ്ഞു.
തുറമുഖ നിർമാണം നിർത്തിവയ്ക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി മുന്നോട്ടുവച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചും മന്ത്രിസഭാ ഉപസമിതിയുമായുള്ള ചർച്ചയിൽ അംഗീകരിച്ചതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
വിഴിഞ്ഞം പ്രശ്നത്തിൽ എം. വിൻസന്റ് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന്റെ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തുറമുഖകവാടത്തിൽ സമരസമിതി സമരം ആരംഭിച്ച ഓഗസ്റ്റ് 16നു ശേഷം 19നും തുടർന്നു മൂന്നു തവണയും ഔദ്യോഗികമായി ചർച്ച നടത്തി. അനൗദ്യോഗികമായി പല തവണ ചർച്ച നടന്നു. അതിനു ശേഷം ഞാനുമായി സമരസമിതി ചർച്ച നടത്തി. സമരസമിതിയുടെ ഭാഗത്തുനിന്നുള്ള ഏറ്റവും ഉന്നതനായ വ്യക്തിയും ചർച്ചയ്ക്കുണ്ടായിരുന്നു.
തീരശോഷണ വിഷയത്തിൽ സമരസമിതിയുടെ നിലപാടിനോടു യോജിപ്പില്ലെങ്കിലും വിദഗ്ധസമിതിയെ നിയോഗിക്കാമെന്നു സർക്കാർ സമ്മതിച്ചു. നല്ല അന്തരീക്ഷത്തിൽ പിരിഞ്ഞെങ്കിലും പിന്നീട് അവരെ കണ്ടില്ല. വലിയ കെട്ടുറപ്പുള്ള സംവിധാനത്തെ പുറമേ ചിലർ നിയന്ത്രിക്കുന്നുണ്ടോ എന്നു സംശയിക്കണം.
ലത്തീൻ സഭ പൊതുവേ സംസ്ഥാനത്തിന്റെ വികസനകാര്യത്തിലും മറ്റു സാമൂഹ്യവിഷയങ്ങളിലും അനുഭാവപൂർവമായ നിലപാടു സ്വീകരിക്കുന്ന സഭയാണ്. ലത്തീൻ സഭയുടെ നിലപാടല്ല വിഴിഞ്ഞം സമരസമിതിയുടേത്. സമരനേതൃത്വത്തിലുള്ള ചിലരെ നയിക്കുന്നത് ഏതെങ്കിലും ബാഹ്യശക്തികളാണോ എന്നു സംശയിക്കേണ്ടിവരും.
കോടതിയലക്ഷ്യ കേസിന്റെ ഭാഗമായാണ് ഏതാനും വൈദികർ ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുത്തത്. അദാനി ഗ്രൂപ്പ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ സഭാ നേതാക്കൾ എതിർകക്ഷികളാണ്.
ഹർജിയിലെ എതിർകക്ഷികളെയാണു പോലീസ് കേസിൽ പ്രതിചേർത്തിട്ടുള്ളത്. സമരാഹ്വാനം ചെയ്തവരിൽ ചിലരെ മാത്രം കേസിൽനിന്ന് ഒഴിവാക്കാൻ സാധിക്കുകയില്ല. വ്യക്തികളുടെ മുഖം നോക്കിയല്ല രാജ്യത്തെ നിയമവും കോടതിയും പ്രവർത്തിക്കുന്നത്.
വിഴിഞ്ഞം തുറമുഖം പൊതുമേഖലയിൽ ആരംഭിക്കണമെന്നായിരുന്നു ഇടതുപക്ഷ മുന്നണിയുടെ നിലപാട്. എന്നാൽ, 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൽ തുറമുഖ പദ്ധതി ഏറെ മുന്നോട്ടുപോയിരുന്നു. സംസ്ഥാനത്തിന്റെ പൊതുതാത്പര്യം പരിഗണിച്ച് പദ്ധതിയുമായി മുന്നോട്ടുപോകുകയായിരുന്നു.
വിഴിഞ്ഞം പോലീസ് സ്റ്റേഷനിലേതു തുടർച്ചയായ ആക്രമണപരന്പരയുടെ ഒരു ഭാഗം മാത്രമായിരുന്നു. തുറമുഖ പദ്ധതിക്കെതിരായ സമരത്തിൽ ഒരു രാഷ്ട്രീയപാർട്ടിയും അണിചേർന്നിട്ടില്ല. നിലവിൽ ഉയർന്നുവന്ന പ്രശ്നങ്ങൾ രമ്യമായും നിയമത്തിന്റെ ചട്ടക്കൂടിനകത്തും പരിഹരിക്കണം എന്നാണു സർക്കാർ നിലപാട്- മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം സമരം അവസാനിപ്പിച്ചു; പൂർണ തൃപ്തിയില്ലെന്നു സമരസമിതി
12:27 AM Dec 07, 2022 | Deepika.com