തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥർ പോലീസുകാരെക്കൊണ്ട് വീട്ടുജോലി ചെയ്യിക്കുന്നെന്ന ആരോപണം നിയമസഭയിൽ ഉന്നയിച്ചു ഭരണകക്ഷി എംഎൽഎയായ കെ.ബി. ഗണേഷ്കുമാർ.
ഐപിഎസ് ഉദ്യോഗസ്ഥരുടെ വീട്ടിലേക്കു പലവ്യഞ്ജനം വാങ്ങാനും നായയെ കുളിപ്പിക്കാനും വസ്ത്രം കഴുകാനുമെല്ലാം ഉന്നതബിരുദധാരികളായ സിവിൽ പോലീസ് ഓഫീസർമാരെ നിയോഗിക്കുകയാണെന്നു സബ്മിഷനിൽ ഗണേഷ്കുമാർ ആരോപിച്ചു. വീട്ടുജോലിക്കു ക്ലാസ് ഫോർ ജീവനക്കാരെ നൽകണമെന്നും ഗണേഷ്കുമാർ പറഞ്ഞു.
പട്ടാളത്തിലെ ഓർഡർലി സംവിധാനം പോലെ പോലീസിലുമുള്ളത് കേരളത്തിന് നാണക്കേടാണ്. കേരളത്തിൽ ഒരു രാഷ്ട്രീയ നേതാവിനെയും ജനം ഉപദ്രവിക്കില്ല. ജനങ്ങൾ തെരഞ്ഞെടുക്കുന്നവരെ ജനങ്ങൾ കൊല്ലുമെന്നു പേടിക്കേണ്ടതില്ല.
ജീവനു ഭീഷണിയില്ലാത്ത പൊതുപ്രവർത്തകർ ബോഡി ഗാർഡുമാരെ തിരിച്ചയയ്ക്കണം. ആറുവർഷമായി നിയമസഭാംഗമല്ലാത്ത നേതാവ് നാലു പോലീസുകാരെ കൂടെ കൊണ്ടുനടക്കുന്നു. യൂണിഫോമിട്ട് ജോലി ചെയ്യാതിരിക്കാൻ പോലീസുകാർക്കും ഇത് സൗകര്യമാണ്. സിവിൽ പോലീസ് ഓഫീസർമാരുടെ ക്ഷാമം രൂക്ഷമായിരിക്കെ, ഇത്തരം ഡ്യൂട്ടി ചെയ്യുന്നവരെ തിരിച്ചുവിളിക്കണമെന്നും ഗണേഷ്കുമാർ ആവശ്യപ്പെട്ടു.
എന്നാൽ, വീട്ടുജോലി വീട്ടിലുള്ളവർ ചെയ്യേണ്ടതാണെന്നും ഐപിഎസുകാർക്ക് വീട്ടുജോലിക്ക് ആളെ കൊടുക്കാനാവില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. പോലീസിനെ ഉന്നതഉദ്യോഗസ്ഥർ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. ഇതൊന്നും സമൂഹം അംഗീകരിക്കുന്നില്ല. സുരക്ഷാഭീഷണിയുള്ളവർക്കാണ് ഗണ്മാൻമാരെ നൽകുന്നത്. അല്ലാത്ത ചിലർക്കു പ്രത്യേക പരിഗണനയുടെ പേരിൽ ഗണ്മാനെ നൽകാറുണ്ട്.
എറണാകുളത്ത് പൊതുയോഗത്തിൽ പ്രസംഗിച്ചിറങ്ങിയ നേതാവിനെ ഒരു വിരോധത്തിന്റെയും പേരിലല്ലാതെ ഒരാൾ കുത്തിയ സംഭവമുണ്ടായിട്ടുണ്ട്. അനാവശ്യമായി ഗണ്മാൻ ഉള്ളവർ ഒഴിവാക്കണം. 3191 വനിതാ പോലീസുൾപ്പെടെ 27,734 സിവിൽ പോലീസ് ഓഫീസർ തസ്തികയിലുള്ള 187 ഒഴിവ് ഉടൻ നികത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐപിഎസ് ഉദ്യോഗസ്ഥർ പോലീസുകാരെക്കൊണ്ടു വീട്ടുജോലി ചെയ്യിക്കുന്നെന്ന ആരോപണവുമായി ഭരണകക്ഷി എംഎൽഎ
11:53 PM Dec 06, 2022 | Deepika.com