ഫാ. സിജോ കണ്ണന്പുഴ ഒഎം
വിശ്വസ്തതയോടെ കാത്തിരിക്കാനാകുക എന്നത് ഒരു കൃപയാണ്. അനുകൂലമല്ലാത്ത ചുറ്റുപാടുകളിലും സ്വപ്നങ്ങൾ വീണുടയുമ്പോഴും ചുറ്റും വൈതരണികൾ വർധിക്കുമ്പോഴും ഒരിക്കലും പ്രതീക്ഷിച്ചിരുന്നവർ കടന്നുവരില്ല എന്ന് മറ്റുള്ളവർ ഉറപ്പിക്കുമ്പോഴും കാത്തിരിക്കുന്നത് വിശ്വസ്തതയുടെ അടയാളമാണ്.
ഒരിക്കലും തിരികെവരില്ലെന്ന എല്ലാവരുടെയും കണക്കുകൂട്ടലുകളിലും മകൻ തിരികെ വരുന്നതു കാത്തിരിക്കുന്ന അമ്മയും വീണുപോകുന്നുണ്ടെങ്കിലും ഒരുദിവസം എല്ലാം മനസിലാക്കി തിരികെ വരുമെന്ന പ്രതീക്ഷ പുലർത്തുന്ന പങ്കാളിയും തെറ്റിദ്ധാരണയുടെ പുകപടലങ്ങൾ നീക്കി സൗഹൃദങ്ങൾ പഴയ മിഴിവോടെ പിന്നെയും എത്തിച്ചേരുമെന്നു കിനാവുകാണുന്നവനും എത്രയൊക്കെ ആളുകൾ പരിഹസിച്ചാലും ദൈവം ഇടപെടുമെന്നുള്ള നിന്റെ കണ്ണീരുമെല്ലാം വിശ്വസ്തതയുടെ അടയാളങ്ങളാണ്.
അന്നു പതിവുപോലെ അദ്ദേഹം ദേവാലയത്തിലേക്കെത്തുന്നു. സഖറിയായ്ക്കു യാതൊരു പ്രത്യേകതകളുമില്ലാത്ത സാധാരണ ദിവസമായിരുന്നു അന്ന്, പക്ഷെ ദൈവത്തിന് അത് സാധാരണ ദിവസമായിരുന്നില്ല. അന്നുവരെയുള്ള വിശ്വസ്തതയ്ക്കു ദൈവം അവനു മറുപടി നൽകുകയായിരുന്നു. അന്നുവരെയുള്ള എലിസബത്തിന്റെ കണ്ണുനീരിനും നീറ്റലിനും ദൈവത്തിനു മറുപടി കൊടുക്കാതിരിക്കാൻ ആകുമായിരുന്നില്ല.
സഖറിയായ്ക്ക് ദേവാലയത്തിൽ പ്രവേശിച്ച് ധൂപം അർപ്പിക്കാനുള്ള കുറി വീഴുകയാണ്. ദൈവത്തിന്റെ പുരോഹിതൻ എന്ന നിലയിൽ ഒരു കുഞ്ഞില്ലാതിരുന്നത് സഖറിയാക്ക് ഒരു വലിയ നൊമ്പരമായിരുന്നു. ആളുകളുടെ അടക്കം പറച്ചിൽ അവൻ പലവുരു കേട്ടിട്ടുണ്ടാകും. ഇതാ സഖറിയായുടെയും എലിസബത്തിന്റെയും എല്ലാ കഷ്ടപ്പാടുകളും ഗദ്ഗദങ്ങളും ദൈവം വിലയിട്ടെടുക്കുന്ന സമയം. ദൈവം അവർക്കായി ഒരു കുഞ്ഞിനെ നൽകുന്നു.
തന്റെ ജീവിതത്തിൽ നൊമ്പരപ്പെട്ട്, പരിതപിച്ച്, ദൈവത്തെയും ദൈവിക കാര്യങ്ങളെയും അവഗണിച്ച് സഖറിയാ മുമ്പോട്ടു പോയിരുന്നെങ്കിൽ അവന് ഒരിക്കലും കുറിവീഴില്ലായിരുന്നു. പുതുമകളൊന്നും സംഭവിക്കാൻ സാധ്യതയില്ലെന്നു കണക്കുകൂട്ടിയിരുന്നെങ്കിൽ അവനന്ന് ദേവാലയത്തിൽ എത്തുകയില്ലായിരുന്നു. ദൈവത്തിന്റെ കണക്കുപുസ്തകത്തിലെ സമയം ഒരു ദിവസം ആഗതമാകുമെന്ന ഉറപ്പിൽ ഒന്നിനും വേണ്ടിയല്ലാതെ അവൻ ദേവാലയത്തിലെത്തുന്നു. അവനു നറുക്കു വീഴുകയാണ്.
നിന്റെ വിശ്വസ്തത അറിയുന്ന ദൈവം അതിനു പ്രതിഫലം തരും. നിനക്കു കുറി വീഴുന്ന ദിവസം തീർച്ചയായും സംഭവിക്കും. വിശ്വസ്തതയുടെ ദൈവത്തിനു വിശ്വസ്തത കാട്ടാതിരിക്കാനാവില്ല. ഉപേക്ഷിക്കാനും തോൽവി സമ്മതിക്കാനും തള്ളിക്കളയാനും അവസാനിപ്പിക്കാനും ഒരു നിമിഷത്തെ ധൈര്യം മതി. പൊരുതിനിൽക്കാനും ചേർത്തുപിടിക്കാനും സാരമില്ലെന്നു പറയാനും ഒരു വാഴ്വിന്റെ ധൈര്യം വേണം. അതെ. വിശ്വസ്തതയ്ക്കു സമ്മാനം വിശ്വസ്തത തന്നെയാണ്.
വിശ്വസ്തതയ്ക്കു സമ്മാനം വിശ്വസ്തത തന്നെ
11:53 PM Dec 06, 2022 | Deepika.com