കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു കോഴിക്കോട് കോര്‍പറേഷനു നഷ്ടപ്പെട്ട തുക 10.07 കോടിയാണെന്ന് സംയുക്ത പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇതിന്റെ പലിശകൂടി കൂട്ടുമ്പോള്‍ തുക ഇനിയും ഉയരും.
നഷ്ടപ്പെട്ട തുക സംബന്ധിച്ച് കോര്‍പറേഷനും ബാങ്കും വ്യത്യസ്തകണക്കുകളുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് കേസന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണര്‍ ടി.എ. ആന്റണിയുടെ നേതൃത്വത്തില്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയില്‍ സംയുക്ത പരിശോധന നടന്നത്.
15.24 കോടി രൂപ നഷ്ടപ്പെട്ടുവെന്നാണു കോര്പറേഷന് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍, പന്ത്രണ്ടു കോടിയോളം രൂപ നഷ്ടപ്പെട്ടുവെന്നാണു ബാങ്ക് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് കൃത്യമായ തുക കണ്ടെത്തുന്നതിനു സംയുക്ത പരിശോധന നടത്തിയത്.
എല്ലാ രേഖകളും ഇതില്‍ പരിശോധിച്ചു. കോര്‍പറേഷന്റെ അക്കൗണ്ട്സ് ഓഫീസറും ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കാളികളായി. കോര്‍പറേഷന്റെ ഓഡിറ്റിംഗ് വിഭാഗം പരിശോധന തുടരുന്നുണ്ട്. കൂടുതല്‍ അക്കൗണ്ടുകളില്‍നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നു കണ്ടെത്തുന്നതിനു ബാങ്ക് ഓഡിറ്റിംഗും നടക്കുന്നുണ്ട്.
അതിനിടെ, പണം നഷ്ടപ്പെട്ടതിന്റെ വിശദമായ റിപ്പോര്‍ട്ട് പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതര്‍ സിബിഐക്കു കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്. മൂന്നുകോടി രൂപയിലധികം പണം നഷ്ടപ്പെട്ടാല്‍ സിബിഐയെ അറിയിക്കണമെന്നാണു വ്യവസ്ഥ. അതിന്റെ അടിസ്ഥാനത്തിലാണ് ആര്‍ബിഐക്കും സിബിഐക്കും വിശദമായ റിപ്പോര്‍ട്ട് കൈമാറിയിട്ടുള്ളത്. നിലവില്‍ ജില്ലാ ക്രൈംബാഞ്ചാണു കേസ് കേസന്വേഷിക്കുന്നത്. ഇതു സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറുന്ന കാര്യവും ആഭ്യന്തര വകുപ്പ് പരിഗണിക്കുന്നുണ്ട്.
പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ട് തിരിമറിയില്‍ പണം തിരികെ തരുമെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പു നല്‍കിയതായി മേയര്‍ ഡോ. ബീനാ ഫിലിപ്പ് അറിയിച്ചു. കോര്‍പറേഷന്റെ ഓഡിറ്റ് വിഭാഗം പരിശോധന നടത്താറുണ്ട്. ക്രമക്കേട് കണ്ടെത്തുന്നതിനു തൊട്ടുമുമ്പുള്ള സ്റ്റേറ്റ്മെന്റ് പ്രകാരം കണക്കുകളില്‍ പിഴവുണ്ടായിരുന്നില്ല. ഇനി ദിവസവും സ്റ്റേറ്റ്മെന്റ് എടുത്ത് മോണിറ്റര്‍ ചെയ്യാന്‍ സംവിധാനം ഉണ്ടാക്കുമെന്നും മേയര്‍ വ്യക്തമാക്കി.
ഇന്ന് പിഎൻബി ബ്രാഞ്ചുകളില്‍ എല്‍ഡിഎഫ് നടത്താനിരുന്ന സമരത്തില്‍ മാറ്റമില്ലെന്നു ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് അറിയിച്ചു.
കോഴിക്കോട് കോര്‍പറേഷനു നഷ്ടപ്പെട്ടത് 10.07 കോടിയും പലിശയും
01:39 AM Dec 06, 2022 | Deepika.com