തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ വാക്കൗട്ട് പ്രസംഗം തടസപ്പെടുത്താൻ ഭരണപക്ഷ അംഗങ്ങൾ ശ്രമിച്ചെന്നാരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടർന്ന് രണ്ടു മണിക്കൂർ 40 മിനിറ്റിൽ നടപടികൾ പൂർത്തിയാക്കി സഭ ഇന്നലെ പിരിഞ്ഞു.
തിരുവനന്തപുരം നഗരസഭയിലെ നിയമന കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അനധികൃത കരാർ നിയമനങ്ങൾ ഉദ്യോഗാർഥികൾക്കുണ്ടാക്കുന്ന ആശങ്ക നിയമസഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനു പിന്നാലെയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
പ്രതിപക്ഷത്തു നിന്നും പി.സി. വിഷ്ണുനാഥ്, കെപിഎ മജീദ്, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ, കെ.കെ. രമ എന്നിവരാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയത്.
എന്നാൽ, നിയമനങ്ങളെ കുറിച്ചു നടക്കുന്നത് ആസൂത്രിതവും വ്യാജവുമായ പ്രചാരണങ്ങളാണെന്നും പ്രതിപക്ഷം വിഷയത്തെ അതിശയോക്തിയും അതിവൈകാരികതയും കലർത്തി അവതരിപ്പിക്കുകയാണെന്നും മന്ത്രി എം.ബി. രാജേഷ് അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയിൽ പറഞ്ഞു. ഇതേത്തുടർന്ന് സ്പീക്കർ എ.എൻ. ഷംസീർ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതായി അറിയിച്ചു.
തുടർന്ന് പ്രതിപക്ഷത്തുനിന്ന് പി.സി. വിഷ്ണുനാഥ് നോട്ടീസ് അവതരിപ്പിച്ചു പ്രസംഗിച്ചു. ഇതിനു പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വാക്കൗട്ട് പ്രസംഗം. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടയിൽ ഭരണപക്ഷത്തുനിന്നും മന്ത്രി വി. ശിവൻകുട്ടി എഴുന്നേറ്റു സംസാരിച്ചു. ഇതു വിലക്കണമെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കറോട് ആവശ്യപ്പെട്ടു.
എന്നാൽ, സ്പീക്കർ ഏറെ നേരം പറഞ്ഞിട്ടും മന്ത്രി സീറ്റിലിരിക്കാൻ തയാറായില്ല. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ സീറ്റിൽ എഴുന്നേറ്റുനിന്നു ബഹളം വച്ചു. പിന്നാലെ ഭരണപക്ഷത്തുനിന്നും കൂടുതൽ അംഗങ്ങൾ മന്ത്രിക്കൊപ്പവും എഴുന്നേറ്റു. ഇതോടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമാവുകയായിരുന്നു. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ അംഗങ്ങൾ സീറ്റ് വിട്ടിറങ്ങി.
രംഗം ശാന്തമാക്കാൻ സ്പീക്കർ ഏറെ നേരം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്പീക്കറുടെ ഡയസിനു മുന്നിൽ തടിച്ചുകൂടിയ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ മുദ്രാവാക്യവുമായി അവിടെ തന്നെ നിലയുറപ്പിച്ചു. ഇതോടെ ഇന്നലത്തെ സഭാ നടപടികൾ അതിവേഗത്തിൽ പൂർത്തിയാക്കി സഭ പിരിയുകയായിരുന്നു.
പ്രതിപക്ഷനേതാവിന്റെ പ്രസംഗം തടസപ്പെടുത്തി; നിയമസഭയിൽ പ്രതിപക്ഷ ബഹളം
01:39 AM Dec 06, 2022 | Deepika.com