ബെന്നി ചിറയിൽ
ചങ്ങനാശേരി: ഇ-പോസ് യന്ത്രപ്രവര്‍ത്തനം തകരാര്‍ പരിഹരിക്കാനാവാതെ മാസങ്ങളായി തുടരുന്നു. സംസ്ഥാനത്ത് റേഷന്‍ വിതരണം പ്രതിസന്ധിയില്‍.
സിവില്‍ സപ്ലൈസ് വകുപ്പിന് ഇന്റർനെറ്റ് കണക്ഷന് നല്‍കിയിരിക്കുന്ന ബിഎസ്എന്‍എലിന്റെ സാങ്കേതിക തകരാറാണ് പ്രതിസന്ധി വര്‍ധിക്കാന്‍ കാരണമെന്നാണ് ഐടി മിഷന് സാങ്കേതിക വിദഗ്ധര്‍ നല്കുന്ന വിശദീകരണം. സെര്‍വറില്‍ ലോഡ് താങ്ങാനാവാതെ ഹാങ്ങാവുന്നതാണ് പ്രശ്നത്തിനു കാരണമെന്നാണ് സപ്ലൈകോയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതിസന്ധി മറികടക്കാന്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയത്തില്‍ ഭക്ഷ്യവകുപ്പ് മാറ്റം വരുത്തിയെങ്കിലും റേഷന്‍ കാര്‍ഡുടമകളുടെ ബുദ്ധിമുട്ട് വര്‍ധിപ്പിച്ചിരിക്കുകയാണ്. 14,600 റേഷന്‍ കടകളാണ് സംസ്ഥാനത്തുള്ളത്.
ഇത്രയും റേഷന്‍ കടകളിലായി ആയിരക്കണക്കിന് കാര്‍ഡുടമകള്‍ എത്തി ഇ-പോസ് യന്ത്രം ഉപയോഗിക്കപ്പെടുമ്പോള്‍ സെര്‍വര്‍ തകരാറിലാകുകയാണ് ചെയ്യുന്നത്. ഇതു പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നീളുന്നതായി റേഷന്‍ വ്യാപാരികളുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടി.
ഏഴുജില്ലകളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒന്നുവരേയും ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ രാത്രി ഏഴുവരേയും രണ്ടു സമയത്താണ് റേഷന്‍ വിതരണം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ പത്തുവരെയും 19 മുതല്‍ 24 വരെയും രാവിലെ എട്ടുമുതലുള്ള സമയത്താണ് റേഷന്‍ വിതരണം.
ഈ ജില്ലകള്‍ക്ക് 12 മുതല്‍ 17 വരെയും 26 മുതല്‍ 31 വരെ ഉച്ചകഴിഞ്ഞുള്ള സമയത്താണ് റേഷന്‍ വിതരണം ക്രമീകരണം.
റേഷന്‍ വിതരണത്തില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരം വേണമെന്നും കാലഹരണപ്പെട്ട ഇ-പോസ് യന്ത്രങ്ങള്‍ മാറ്റി പുതിയ യന്ത്രങ്ങളും റേഞ്ചുള്ള രണ്ട് സിംകാര്‍ഡുകളും റേഷന്‍ കടകള്‍ക്ക് നല്‍കണമെന്നും ഓള്‍കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു.
ഇ-പോസ് യന്ത്രം തകരാറില്‍; റേഷന്‍ വിതരണം വീണ്ടും പ്രതിസന്ധിയില്‍
01:39 AM Dec 06, 2022 | Deepika.com