സാബു ജോണ്
തിരുവനന്തപുരം: ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന ഭൂമിക്കു വേണ്ടിയുള്ള യുദ്ധം എന്ന ഇന്ത്യാ- ചൈന യുദ്ധത്തേക്കുറിച്ചുള്ള ഇഎംഎസ് നന്പൂതിരിപ്പാടിന്റെ വിശേഷണം പ്രശസ്തമാണ്. ഏതെങ്കിലും വിഷയത്തിൽ അത്രമേൽ ദാർശനികമായ മറ്റൊരു വ്യാഖ്യാനം ഇടതുനേതാക്കളിൽ നിന്നോ മറ്റേതെങ്കിലുമാളിൽ നിന്നോ പിന്നീടിന്നുവരെ ഉണ്ടായതായി അറിവില്ല.
എന്നാൽ അതിനുമപ്പുറം പോകുന്ന മറ്റൊരു പ്രയോഗം തദ്ദേശമന്ത്രി എം.ബി. രാജേഷിൽ നിന്നു കേൾക്കാനുള്ള അസുലഭഭാഗ്യം ഇന്നലെ കേരള നിയമസഭയ്ക്കുണ്ടായി. മന്ത്രി എന്ന നിലയിൽ രാജേഷിന്റെ നിയമസഭയിലെ അരങ്ങേറ്റ ദിവസം കൂടിയായിരുന്നു ഇന്നലെ. പിൻവാതിൽ നിയമനത്തേക്കുറിച്ച് അടിയന്തരപ്രമേയത്തിനു പ്രതിപക്ഷം നോട്ടീസ് നൽകിയപ്പോഴാണ് രാജേഷ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പാർട്ടി ജില്ലാ സെക്രട്ടറിക്ക് എഴുതിയതായി പറയപ്പെടുന്ന കത്തിനു സ്വന്തം നിലയിലൊരു വിശേഷണം നൽകിയത്. ’എഴുതിയെന്നു പറയുന്നയാൾ എഴുതിയിട്ടില്ലെന്നും മേൽവിലാസക്കാരനെന്നു പറയുന്നയാൾ കിട്ടിയിട്ടില്ലെന്നും പറയുന്ന ഒരു കത്ത് എന്നാണു രാജേഷ് വിവാദ കത്തിനെ വിശേഷിപ്പിച്ചത്.
കത്തിന്റെ പേരിലുള്ള അന്വേഷണം നടക്കുന്നതേയുള്ളു എങ്കിലും കത്ത് വ്യാജമാണെന്ന കാര്യത്തിൽ മന്ത്രിക്കു സംശയമേയില്ല. പിൻവാതിൽ നിയമനങ്ങളെക്കുറിച്ചുള്ള ആക്ഷേപങ്ങളെ അതിശയോക്തിപരവും അതിവികാരപരവും എന്നാണു മന്ത്രി വിശേഷിപ്പിച്ചത്. പട്ടി പിടുത്തക്കാർ മുതൽ വൈസ് ചാൻസലർമാർ വരെ പാർട്ടി കത്തിൽ കയറിപ്പറ്റുന്ന കാലം എന്നായിരുന്നു അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പി.സി. വിഷ്ണുനാഥ് വിശേഷിപ്പിച്ചത്.
വിഷ്ണുനാഥിന്റെ ആക്ഷേപങ്ങൾക്കു മറുപടി പറഞ്ഞ എം.ബി. രാജേഷ് കരുതി വന്ന വജ്രായുധങ്ങൾ ഒന്നൊന്നായി പുറത്തെടുത്തു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടിക്ക് പി.സി. വിഷ്ണുനാഥ് അയച്ച ശിപാർശ കത്ത് ആയിരുന്നു ആദ്യത്തേത്. പിന്നാലെ വീണ്ടും വീണ്ടും കത്തുകൾ തൊടുത്തു വിട്ടു കൊണ്ടിരുന്നു. ഞങ്ങൾ മാത്രമല്ല, നിങ്ങളും ഈ പണിയൊക്കെ ചെയ്തിട്ടുണ്ടെ ന്ന ന്യായം ഭരണപക്ഷക്കാർക്കു നന്നായി ബോധിച്ചു. അവർ മന്ത്രിയെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാക്കൗട്ട് പ്രസംഗം തുടങ്ങിയപ്പോൾ അത്ര ആവേശമൊന്നും കാണിച്ചില്ല. കടകംപള്ളി സുരേന്ദ്രൻ നിരന്തരമായി ഇടപെട്ടു കൊണ്ട ിരുന്നപ്പോൾ വഴങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. കടകംപള്ളി പിന്നെയും വാദം തുടർന്നു കൊണ്ടിരുന്നു. സ്പീക്കർ എ.എൻ. ഷംസീർ ഏറെ അധ്വാനിച്ചു സഭ ശാന്തമാക്കിയപ്പോൾ മന്ത്രി വി. ശിവൻകുട്ടി എഴുന്നേറ്റു. ഇതോടെ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു.
പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി തുടങ്ങി. സ്പീക്കർ എന്ന നിലയിലുള്ള ആദ്യദിനം അവിസ്മരണീയമാക്കാൻ തയാറായി വന്ന എ.എൻ. ഷംസീർ പ്രതിപക്ഷത്തോടു ശാന്തരാകാൻ പലകുറി അഭ്യർഥിച്ചെങ്കിലും അവർ മുദ്രാവാക്യം വിളി തുടർന്നു. പിന്നാലെ കടകംപള്ളി ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചു. വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു ആവശ്യം. അതു നടക്കുമെന്നു കടകംപള്ളിക്ക് ഉറപ്പാണ്. എങ്കിലും ഉന്തിന്റെ കൂടെ ഒരു തള്ളും എന്ന മട്ടിൽ ഒരു പ്രമേയം അവതരിപ്പിച്ചു എന്നു മാത്രം. ബഹളത്തിനിടയിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ മറുപടിയും പറഞ്ഞു.
പിന്നെ നിയമനിർമാണത്തിലേക്കു സഭ കടന്നു. നാലു ബില്ലുകൾ പരിഗണിച്ച് ചർച്ച കൂടാതെ സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കാൻ ഏതാനും മിനിറ്റുകൾ മാത്രമേ വേണ്ട ി വന്നുള്ളു. ആദ്യ ദിവസത്തെ സമ്മേളനം രണ്ടേ മുക്കാൽ മണിക്കൂർ കൊണ്ട ു പിരിഞ്ഞു.
കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സർവകലാശാല ഭേദഗതി ബിൽ, കേരള ഹൈക്കോടതി സർവീസുകൾ വിരമിക്കൽ പ്രായം നിജപ്പെടുത്തൽ ഭേദഗതി ബിൽ, കേരള കശുവണ്ട ി ഫാക്ടറികൾ വിലയ്ക്കെടുക്കൽ ഭേദഗതി ബിൽ, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഭേദഗതി ബിൽ എന്നിവയാണ് ഇന്നലെ ചർച്ച കൂടാതെ സബ്ജക്ട് കമ്മിറ്റിക്ക് അയച്ച ബില്ലുകൾ. ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു മാറ്റാനുള്ള വിവാദ ബിൽ നാളെ മാത്രമേ സഭയിൽ വരികയുള്ളു.
അടിയന്തരപ്രമേയ നോട്ടീസ് അവതരണ ചർച്ചയിൽ സമയക്ലിപ്തത പാലിക്കുന്നതിൽ കർക്കശക്കാരനായിരുന്നു സ്പീക്കറായിരുന്നപ്പോൾ എം.ബി. രാജേഷ്. സമയനിയന്ത്രണം പാലിക്കാതെ നീട്ടി പ്രസംഗിച്ച പലരുടെയും മൈക്ക് ഓഫ് ചെയ്ത അവസരങ്ങളും നിരവധി. എന്നാൽ മന്ത്രിയായി അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറഞ്ഞ രാജേഷിന് നിയന്ത്രണമൊന്നും പാലിക്കാൻ സാധിച്ചില്ല. സ്പീക്കർ എ.എൻ. ഷംസീറിനു മന്ത്രിയെ നിയന്ത്രിക്കാനും സാധിച്ചില്ല.
സ്പീക്കറുടെയും ഡപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ സഭ നിയന്ത്രിക്കാനുള്ള ചെയർമാന്മാരുടെ പാനലിൽ വനിതാ സാമാജികരെ മാത്രം ഉൾപ്പെടുത്തി സ്പീക്കർ എ.എൻ. ഷംസീർ നിയമസഭാ ചരിത്രത്താളുകളിൽ ഇടംപിടിച്ചു.
പിൻവാതിൽ നിയമനത്തിന്റെ ദാർശനികവശം
01:39 AM Dec 06, 2022 | Deepika.com