തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാനുള്ള സമവായ നീക്കവുമായി സിപിഎം രംഗത്തിറങ്ങി. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഇന്നലെ വെള്ളയന്പലം ആർച്ച്ബിഷപ്സ് ഹൗസിലെത്തി ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുമായി കൂടിക്കാഴ്ച നടത്തി.
കത്തോലിക്കാസഭയുമായി പാർട്ടി ഏറ്റുമുട്ടലിനില്ലെന്നും സംഘർഷം ഒഴിവാക്കണമെന്നും ആനാവൂർ നാഗപ്പൻ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയെ അറിയിച്ചു. ആർച്ച്ബിഷപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തുന്നതിന്റെ പ്രാഥമിക ഘട്ടമായാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ സന്ദർശനത്തെ വിലയിരുത്തുന്നത്.
ഒരു വശത്ത് സമാധാന ചർച്ചകളിലേക്കു കടക്കുന്പോൾ തുറമുഖത്തിനായി ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ചവരെ ജില്ലയുടെ തീരദേശംവഴി എൽഡിഎഫ് പ്രചാരണജാഥ ആരംഭിക്കുകയാണ്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് ജാഥാ ക്യാപ്റ്റൻ. വെള്ളിയാഴ്ച വിഴിഞ്ഞത്തു നടക്കുന്ന സമാപന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
അതിനിടെ, വിഴിഞ്ഞത്ത് കേന്ദ്രസേന വേണമെന്ന ആവശ്യത്തിൽ സംസ്ഥാന സർക്കാർ ഉരുണ്ടുകളിക്കുകയാണ്. വിഴിഞ്ഞത്ത് കേന്ദ്രസേന ആവശ്യമില്ലെന്നും കേരള പോലീസ് പര്യാപ്തമാണെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ ഇന്നലെ പ്രതികരിച്ചു.
പദ്ധതിപ്രദേശത്തു സുരക്ഷയൊരുക്കാൻ കേന്ദ്രസേനയെ ആവശ്യപ്പെടാൻ കന്പനിക്ക് അവകാശമുണ്ടെന്നും പദ്ധതി നിർത്തിവയ്ക്കണമെന്നു പറയുന്നതു ബുദ്ധിയില്ലാത്തവരാണെന്നും മന്ത്രി പ്രതികരിച്ചു.
വിഴിഞ്ഞത്തെ സംഘർഷങ്ങളുടെ ഉത്തരവാദിത്വം സർക്കാരിന്റെ പ്രകോപനമാണെന്നു ചൂണ്ടിക്കാട്ടി ലത്തീൻ അതിരൂപതയിലെ പള്ളികളിൽ ഇന്നലെ സർക്കുലർ വായിച്ചിരുന്നു. തുറമുഖനിർമാണം സ്ഥിരമായി നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നില്ലെന്നും തുറമുഖനിർമാണം നിർത്തിയുള്ള പഠനമാണ് ആവശ്യമെന്നും സർക്കുലറിൽ അറിയിച്ചിരുന്നു. നിർമാണം സ്ഥിരമായി നിർത്തേണ്ടെന്ന് സർക്കുലറിൽ വായിച്ചതിനെ മന്ത്രി പി. രാജീവ് സ്വാഗതം ചെയ്തു.
ശാന്തിസമിതി ഭാരവാഹികളായ പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി, ശാന്തിഗിരി മഠാധിപതി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങിയവർ സമരസമിതി ജനറൽ കണ്‍വീനർ മോണ്‍. യൂജിൻ പെരേരയുമായി ഇന്നലെ ചർച്ച നടത്തി.
സ്വാമി അശ്വതി തിരുനാൾ ഉൾപ്പെടെയുള്ള ശാന്തി സമിതി ഭാരവാഹികൾ സമരം ഒത്തുതീർപ്പാക്കുന്നതു സംബന്ധിച്ച് ഇന്നും ചർച്ച തുടരും. വിഴിഞ്ഞം കലാപസമയത്ത് സമാധാനാന്തരീക്ഷമുണ്ടാക്കുന്നതിൽ ശാന്തിസമിതി നിർണായക പങ്കു വഹിച്ചിരുന്നു.
വിഴിഞ്ഞത്ത് കേന്ദ്രസേന വേണമെന്ന് അദാനി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടപ്പോൾ സംസ്ഥാന സർക്കാർ അനുകൂലിച്ചിരുന്നു. ഇന്നാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ വിഴിഞ്ഞം സമരവും പോലീസ് നടപടികളും കേന്ദ്രസേന വിഷയത്തിൽ സർക്കാർ അദാനിയെ പിന്തുണച്ചതും ചർച്ചാവിഷയമാകും.
കേരള കാത്തലിക് ബിഷപ്സ് കൗണ്‍സിലിന്റെ (കെസിബിസി) സമ്മേളനം ഇന്നാരംഭിക്കുകയാണ്. സമ്മേളനത്തിന്റെ ആദ്യ ഇനമായാണ് വിഴിഞ്ഞം വിഷയം ഉൾപ്പെടുത്തിയിരിക്കുന്നത്. സമവായനീക്കങ്ങൾക്കു നേതൃത്വം നൽകുന്ന ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ചർച്ചയുടെ വിശദ വിവരങ്ങൾ സമ്മേളനത്തിൽ അറിയിക്കും.
വിഴിഞ്ഞം സമരം: ഏറ്റുമുട്ടലിന് ഇല്ലെന്നു സിപിഎം
02:31 AM Dec 05, 2022 | Deepika.com