പുതുക്കാട്: കടക്കെണിയിൽ കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കമൂലം നാടുവിട്ട ഗൃഹനാഥൻ കർണാടകയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ. കല്ലൂർ മുട്ടിത്തടി കച്ചിറയിൽ പരേതനായ ജോയിയുടെ മകൻ അഭിലാഷാണ് (43) ഗുണ്ടൽപേട്ടിലെ ലോഡ്ജിൽ മരിച്ചത്. സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ നിരന്തരമായുണ്ടായ ഭീഷണിയാണ് അഭിലാഷ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ബന്ധുക്കൾ പറയുന്നു.
ധനകാര്യ സ്ഥാപനത്തിന്റെ സമ്മർദത്തെ ത്തുടർന്ന് 41 ദിവസം മുന്പാണ് അഭിലാഷ് നാടുവിട്ടത്. അഭിലാഷിനെ കാണാനില്ലെന്ന് ബന്ധുക്കൾ വരന്തരപ്പിള്ളി പോലീസിൽ പരാതിയും നൽകിയിരുന്നു. ഇതിനിടെ ശനിയാഴ്ചയാണ് അഭിലാഷിനെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അഭിലാഷിന്റെ പേരിൽ ലോണെടുത്തു വാങ്ങിയ ലോറി പാസില്ലാതെ തടികയറ്റിയതിന് വനപാലകർ പിടികൂടുകയും വായ്പയുടെ തിരിച്ചടവു മുടങ്ങുകയും ചെയ്തിരുന്നു. ഇതോടെ വായ്പനൽകിയ സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും വീട് ജപ്തി ചെയ്യുമെന്ന് പറഞ്ഞിരുന്നതായും ബന്ധുക്കൾ പറഞ്ഞു.
കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്ക; നാടുവിട്ട ഗൃഹനാഥൻ കർണാടകയിലെ ലോഡ്ജിൽ ജീവനൊടുക്കി
02:30 AM Dec 05, 2022 | Deepika.com