കോഴിക്കോട്: കോർപറേഷന്റെ പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടിൽ നിന്നും കോടികൾ തട്ടിയെടുത്ത സംഭവത്തിന്റെ അന്വേഷണം പുരോഗമിക്കുന്പോൾ തട്ടിപ്പിന്റെ വ്യാപ്തി കൂടുന്നു. കോടികൾ തട്ടിയ സംഭവത്തിൽ ആദ്യ ദിവസങ്ങളിൽ പുറത്തു വന്ന കണക്കിന്റെ പതിന്മടങ്ങ് തുകയാണ് ബാങ്കിലെ സീനിയർ മാനേജർ തട്ടിയെടുത്തതായി തെളിയുന്നത്. രണ്ട് കോടി രൂപയുടെ പൊരുത്തക്കേടിൽ തുടങ്ങിയ അന്വേഷണം ഇപ്പോൾ 20 കോടിയിൽ എത്തി നിൽക്കുകയാണ്. കൃത്യമായ കണക്ക് ഇനിയും പറയാനായിട്ടില്ലെന്ന നിലപാടിലാണ് ബാങ്ക് അധികൃതർ.
ഇന്റേർണൽ ഓഡിറ്റംഗ് പൂർത്തിയായാൽ മാത്രമേ തട്ടിപ്പിന്റെ കൃത്യമായ കണക്ക് ലഭിക്കുകയുള്ളൂവെന്നാണ് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നത്. നിലവിൽ കോർപറേഷന്റെ പണത്തിന് പുറമെ സ്വകാര്യ വ്യക്തികളുടെ പണവും മുൻ സീനിയർ മാനേജർ എം.പി. റിജിൽ തിരുമറി നടത്തിയെന്നാണ് പുറത്തു വരുന്ന വിവരം. കോർപറേഷന്റെ 12 കോടി 68ലക്ഷം രൂപയും മറ്റു സ്വകാര്യ വ്യക്തികളുടെ ഒന്പതോളം അക്കൗണ്ടുകളിൽ നിന്നുമായി എട്ടു കോടിയോളം രൂപയും നഷ്ടമായിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതർ ഇതുവരെ നടത്തിയ ഇന്റേണൽ ഓഡിറ്റിംഗിൽ വ്യക്തമാകുന്നത്. പല അക്കൗണ്ടിൽ നിന്നും തിരിച്ചും മറിച്ചും പണമിടപാട് നടത്തിയതായി ബാങ്കിന്റെ ഓഡിറ്റിംഗിൽ തെളിഞ്ഞിട്ടുണ്ട്.
ഒരു സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. അതിനിടെ സംഭവം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഇതിനോടകം തന്നെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എന്നാൽ ബാങ്കിൽ നിന്ന് ഇതുവരെ കൃത്യമായ കണക്ക് ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടില്ല.
നിലവിൽ കോർപറേഷന്റെ അക്കൗണ്ടിൽ നിന്ന് 12 കോടി 68 ലക്ഷം തട്ടിയതിന്റെ മാത്രം കൃത്യമായ വിവരമാണ് ബാങ്ക് അധികൃതർ കൈമാറിയതെന്ന് ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണൻ അറിയിച്ചു. എന്നാൽ കേസിൽ നിലവിലെ സാഹചര്യത്തിൽ മുഖ്യപ്രതിയായി കാണുന്ന പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുൻ സീനിയർ മാനേജർ എം.പി. റിജിൽ ഒളിവിൽ തന്നെയാണ്. റിജിലിന്റെ ആക്സിസ് ബാങ്കിലെ അക്കൗണ്ടുകളും ഇതിനോടകം ക്രൈം ബ്രാഞ്ച് പരിശോധിച്ചിട്ടുണ്ട്.
പിഎൻബി തട്ടിപ്പിന്റെ വ്യാപ്തി കൂടുന്നു: സ്വകാര്യ വ്യക്തികളും ഇരകൾ
02:30 AM Dec 05, 2022 | Deepika.com