തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിൽ സമവായത്തിനുള്ള സാധ്യത തെളിയുന്നു. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മധ്യസ്ഥതയിലാണ് സമവായനീക്കങ്ങൾ നടക്കുന്നത്.
കർദിനാൾ ഇന്നലെ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയ്ക്കൊപ്പം ചീഫ് സെക്രട്ടറി വി.പി. ജോയിയെ കണ്ടു ചർച്ച നടത്തി. തുടർന്നു കർദിനാൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി.
സ്ഥിതിഗതികൾ കൂടുതൽ വഷളാകാതെ സമാധാനാന്തരീക്ഷം സൃഷ്ടിക്കണമെന്ന ചിന്ത ഇരുപക്ഷത്തുമുണ്ട്. ഇതിനിടയിലാണ് കർദിനാൾ മധ്യസ്ഥനീക്കങ്ങൾ തുടങ്ങിവച്ചത്.
വിഴിഞ്ഞത്തെ അക്രമസംഭവങ്ങളും സംഘർഷങ്ങളും തുടർന്നുണ്ടായ ആരോപണ, പ്രത്യാരോപണങ്ങളും ഇരുപക്ഷത്തെയും ഏറെ അകറ്റി. വിഴിഞ്ഞത്ത് കേന്ദ്രസേനയെ കൊണ്ടുവരുന്നതിൽ വിരോധമില്ലെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത് സർക്കാരിനു ക്ഷീണമായി മാറിയതായി ഭരണപക്ഷത്തും വിലയിരുത്തലുണ്ട്.
സമരക്കാരെ നേരിടാൻ സർക്കാരിനു ശേഷിയില്ലാത്തതിനാലാണു കേന്ദ്ര സേനയെ വിളിക്കുന്നതെന്ന തരത്തിലുള്ള വ്യാഖ്യാനവുമുണ്ടായി. കേന്ദ്രസേനയെ കൊണ്ടുവരുന്നത് കാര്യങ്ങൾ വഷളാക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് തിരുവനന്തപുരം എംപി ഡോ. ശശി തരൂരും അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രസേനയെ കൊണ്ടുവരുന്നതു തങ്ങളല്ല എന്ന വിശദീകരണവുമായി ഇന്നലെ മന്ത്രിമാർ രംഗത്തെത്തിയത് ഈ പശ്ചാത്തലത്തിലാണ്.
സർക്കാരും പോലീസും ഒരുക്കിയ തിരക്കഥയായിരുന്നു വിഴിഞ്ഞത്ത് അരങ്ങേറിയതെന്ന് സമരസമിതി കഴിഞ്ഞ ദിവസവും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇന്നത്തെ നില തുടരുന്നതു രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന ചിന്ത സർക്കാരിനുമുണ്ട്.
നാളെ നിയമസഭാ സമ്മേളനം ആരംഭിക്കുന്പോൾ പ്രതിപക്ഷം ഈ വിഷയം സഭയിൽ കത്തിക്കുമെന്നതും അനുരഞ്ജനത്തിലേക്കു നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചു എന്നു കരുതണം. ഏതായാലും സമവായ നീക്കങ്ങൾ ഒത്തുതീർപ്പിലേക്ക് എത്തിക്കുമെന്നുതന്നെയാണു കരുതപ്പെടുന്നത്.
ഗാന്ധിസ്മാരക നിധിയുടെ നേതൃത്വത്തിലും മധ്യസ്ഥചർച്ച
തിരുവനന്തപുരം: വിഴിഞ്ഞം സമരം തീർക്കാൻ ഗാന്ധിസ്മാരക നിധിയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പ് ചർച്ച തുടങ്ങി. സർക്കാരുമായും സമരസമിതിയുമായും അദാനി ഗ്രൂപ്പുമായും മധ്യസ്ഥർ സംസാരിക്കും.
കോർ ഗ്രൂപ്പിൽ പൗരപ്രമുഖരെയാണ് ഉൾപ്പെടുത്തിയത്. ജസ്റ്റിസ് ഹരിഹരൻനായർ, ജോർജ് ഓണക്കൂർ, മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ തുടങ്ങിയവർ കമ്മിറ്റിയിലുണ്ടാകും. പ്രാഥമിക ചർച്ചകൾ രണ്ടുദിവസമായി നടന്നുവരികയാണ്.
നാളെ ഇതുസംബന്ധിച്ച പത്രസമ്മേളനം നടത്തുമെന്ന് ഗാന്ധിസ്മാരക നിധി ചെയർമാൻ എൻ. രാധാകൃഷ്ണൻ പറഞ്ഞു.
വിഴിഞ്ഞം: സമവായ നീക്കങ്ങൾ സജീവം
12:54 AM Dec 04, 2022 | Deepika.com