തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഭവവികാസങ്ങളെ തുടർന്നു രൂപപ്പെട്ട സംഘർഷസാഹചര്യം അതിജീവിക്കാനും സമാധാനാന്തരീക്ഷം ഉറപ്പുവരുത്താനും സർക്കാർ മുൻകൈയെടുക്കണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ പുറപ്പെടുവിച്ച സർക്കുലറിൽ ആവശ്യപ്പെട്ടു. അതിരൂപതയ്ക്കു കീഴിലുള്ള ദേവാലയങ്ങളിൽ ഇന്നു കുർബാനമധ്യേ വായിക്കുന്നതിനായി പുറപ്പെടുവിച്ച സർക്കുലറിലാണ് ഈ ആവശ്യം.
നിലവിലെ സാഹചര്യത്തിൽ, സമരസമിതി പ്രതിനിധികളുമായുള്ള ചർച്ച പുനരാരംഭിക്കാൻ സർക്കാർ മുൻകൈയെടുക്കണം. ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കുന്നതുവരെ സമരമുഖത്ത് ഉണ്ടാകും. പ്രകോപനപരമായ സാഹചര്യങ്ങളാണ് അനിഷ്ടസംഭവങ്ങളിലേക്കു നയിച്ചത്. സമരത്തിലെ ആവശ്യങ്ങളോടു സർക്കാർ തുടർന്നു വന്ന നിഷേധാത്മക നിലപാടും അതിജീവന സമരത്തിനെതിരേ പ്രാദേശിക ജനകീയ കൂട്ടായ്മയുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളും അധിക്ഷേപങ്ങളും, 130 ദിവസമായി സമാധാനപരമായി സമരം ചെയ്തുകൊണ്ടിരുന്ന മത്സ്യത്തൊഴിലാളികളെ പ്രതികരിക്കാൻ പ്രേരിപ്പിച്ചു.
അതിജീവന സമരത്തിനു നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയും തീവ്രവാദികളായി ചിത്രീകരിക്കുകയും ചെയ്യുന്ന സർക്കാരിന്റെ സമീപനവും പല കോണുകളിൽനിന്നും വർഗീയ വാദികളായി പ്രചരിപ്പിക്കുന്ന രീതികളും പ്രകോപനത്തിനു കാരണമായി.വിഴിഞ്ഞം സംഘർഷത്തിൽ ഇരകളായവരോടുള്ള ഐക്യദാർഢ്യം പ്രകടമാക്കാനും അവരുടെ വേദനയിലും സഹനങ്ങളിലും പങ്കുചേരുന്നതിനും ഒന്പതിനു വൈകുന്നേരേം അഞ്ചിന് എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴി പ്രാർഥന നടത്തണം.
വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമാണം മൂലം തീരദേശത്തുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ചും അവ പരിഹരിക്കുന്നതിനുവേണ്ടി സമരസമിതി നിയമിച്ച വിദഗ്ധ കമ്മിറ്റിയുടെ പഠനച്ചെലവിനായി അടുത്ത ഞായറാഴ്ചത്തെ കാണിക്ക ഉപയോഗപ്പെടുത്തും.
സഹകരിക്കാൻ സന്മനസുള്ളവർ 100 രൂപ മുതലുള്ള സഹായം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ശാസ്തമംഗലം ശാഖയിലെ തിരുവനന്തപുരം മത്സ്യത്തൊഴിലാളി ഫോറം എന്ന അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും സർക്കുലറിൽ അഭ്യർഥിച്ചു.
Account No:0503073000000690
IFSC Code: SIBL0000503
വിഴിഞ്ഞം: സമാധാനാന്തരീക്ഷം ഉറപ്പുവരുത്താൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ആർച്ച്ബിഷപ്
12:53 AM Dec 04, 2022 | Deepika.com