പാലാ/ഈരാറ്റുപേട്ട: സങ്കുചിതരാഷ്ട്രീയം രാജ്യത്തിനു ഭീഷണിയാണെന്നു ഡോ. ശശി തരൂർ എംപി. മതമല്ല, മതേരത്വമാണു കേരളത്തിന്റെ ശക്തിയെന്നും സ്വാതന്ത്യസമര സേനാനികൾ ഭരണഘടനയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത് എല്ലാ മതവിഭാവങ്ങളും സാഹോദര്യത്തോടെ കഴിയുന്ന രാഷ്ട്രത്തെയാണെന്നും ഡോ. ശശി തരൂർ എംപി കൂട്ടിച്ചേർത്തു.
ഈരാറ്റുപേട്ടയിൽ യൂത്ത് കോണ്ഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആശയസന്പു ഷ്ടമായ രാഷ്ട്രീയമാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിനുവേണ്ടതു പ്രത്യാശയുടെ രാഷ്ട്രീയമാണെന്നു പാലായിൽ കെ.എം. ചാണ്ടി അനുസ്മരണത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാസന്പന്നരായ യുവാക്കൾക്കു കേരളത്തിൽ ഭാവിയില്ലെന്നും ഹർത്താലുകളും സമരങ്ങളും കേരളത്തിന്റെ വികസനത്തെ തടസപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ കടം കയറി നിൽക്കുന്പോഴും കടം വാങ്ങി കിറ്റു കൊടുക്കാനാണ് സർക്കാർശ്രമിക്കുന്നത്. ഇത് കേരളത്തില ജനത്തിന്റെ പോക്കറ്റിൽനിന്നാണ് എടുക്കുന്നത്. കെ.എം. ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിച്ചു. മാണി സി. കാപ്പൻ എംഎൽഎ, മുൻഎംപിമാരായ പി.സി. തോമസ്, വക്കച്ചൻ മറ്റത്തിൽ, പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് പി. മോഹൻരാജ് എന്നിവർ പ്രസംഗിച്ചു.
കോട്ടയം ജില്ലയിൽ വിവിധ പരിപാടുകളിൽ പങ്കെടുക്കാനെത്തിയ തരൂർ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പളളി ബിഷപ് മാർ ജോസ് പുളിക്കൽ എന്നിവരെ സന്ദർശിച്ചിരുന്നു. ഇന്ന് ചങ്ങനാശേരിയിൽ യുവദീപ്തി എസ്എംവൈഎം സുവർണ ജൂബിലി സമ്മേളനത്തിൽ അദ്ദേഹം പ്രസംഗിക്കും.
വിട്ടുനിന്ന് തിരുവഞ്ചൂരും കോട്ടയം ഡിസിസി പ്രസിഡന്റും
കോട്ടയം: ശശി തരൂരിന്റെ ജില്ലയിലെ സന്ദർശനത്തിൽനിന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും വിട്ടു നിന്നു.
കെ.എം. ചാണ്ടി ഫൗണ്ടേഷൻ സംഘടിപ്പിച്ച പാലായിലെ അനുസ്മരണ സമ്മേളനത്തിലും ഇരുവരും പങ്കെടുത്തില്ല. ശശി തരൂരിന്റെ സന്ദർശത്തിനെതിരേ കെപിസിസി അച്ചടക്കസമിതി അധ്യക്ഷൻകൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണനു ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പരാതി നൽകി.
പാർട്ടി ചട്ടക്കൂടിൽനിന്നുളള പരിപാടിയല്ലെന്നും ഡിസിസിയെ അറിയിക്കാതെയാണു സമ്മേളനമെന്നുമാണ് നാട്ടകം സുരേഷിന്റെ പരാതിയിൽ പറയുന്നത്. എഐസിസിക്കും പ്രതിപക്ഷ നേതാവിനും കെപിസിസിക്കും പരാതി നൽകുമെന്ന് നാട്ടകം സുരേഷ് അറിയിച്ചു.
പാർട്ടിയുമായി ആലോചിക്കാതെയുളള പരിപാടിയായതിനാലും ഈരാറ്റുപേട്ടയിലെ സമ്മേളനത്തെക്കുറിച്ച് ഇതിനോടകം തന്നെ പരാതി ലഭിച്ചതിനാലുമാണ് പങ്കെടുക്കാത്തതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണനും പറഞ്ഞു.
സങ്കുചിത രാഷ്ട്രീയം രാജ്യത്തിനു ഭീഷണി: തരൂർ
12:53 AM Dec 04, 2022 | Deepika.com