നെടുമ്പാശേരി: കരിപ്പൂർ വിമാനത്താവളം വഴി കടത്താനായി എത്തിച്ച സ്വർണം കൊച്ചിയിൽ കസ്റ്റംസ് പിടികൂടി.
ജിദ്ദയിൽനിന്നു കരിപ്പൂരിലേക്കുപോയ സ്പൈസ് ജെറ്റ് വിമാനം ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെത്തുടർന്ന് കൊച്ചിയിൽ ഇറക്കിയതാണു സ്വർണകടത്തുകാർക്ക് വിനയായത്. മലപ്പുറം സ്വദേശി സമദിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 70 ലക്ഷം രൂപയോളം വിലവരുന്ന 1,650 ഗ്രാം സ്വർണ മിശ്രിതമാണ് ഇയാളിൽനിന്നു പിടിച്ചെടുത്തത്.
ജിദ്ദയിൽനിന്നു വിമാനത്തിൽ കയറിയ ഇയാൾ അരയിൽ തോർത്തുകെട്ടി അതിനകത്താണു സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നത്. ഹൈഡ്രോളിക് സംവിധാനം തകരാറിലായ വിമാനം വെള്ളിയാഴ്ച രാത്രി നെടുമ്പാശേരിയിൽ സുരക്ഷിതമായി ഇറക്കിയശേഷം യാത്രക്കാരെ രാജ്യാന്തരടെർമിനലിലെ സുരക്ഷാഹാളിലേക്ക് മാറ്റി വിശ്രമിക്കാൻ അനുവദിച്ചു.
തുടർന്നു രാത്രി വൈകി മറ്റൊരു വിമാനത്തിൽ ഇവരെ കരിപ്പൂരിലേക്കു യാത്രയാക്കാൻ സുരക്ഷാ പരിശോധന തുടങ്ങിയപ്പോൾ സമദ് താൻ പിടിക്കപ്പെടുമെന്നുള്ള ഭയത്തിൽ സ്വർണം വിമാനത്താവളത്തിലെ ശുചിമുറിയിൽ ഉപേക്ഷിക്കാൻ അരക്കെട്ടിൽനിന്നു കൈവശമുണ്ടായിരുന്ന ഹാൻഡ് ബാഗിലേക്കു മാറ്റി. ഇതു യാത്രക്കാരെ നിരീക്ഷിക്കുകയായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരിൽ സംശയമുളവാക്കി. വിവരം ഇവർ കസ്റ്റംസിനെ അറിയിക്കുകയായിരുന്നു.
കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് ഹാൻഡ്ബാഗിൽനിന്നു സ്വർണ മിശ്രിതം കണ്ടെടുത്തത്.
കൊച്ചിയിൽ 70 ലക്ഷത്തിന്റെ സ്വർണം പിടികൂടി
12:53 AM Dec 04, 2022 | Deepika.com