മലപ്പുറം: കുടുംബസ്വത്തിൽ പെണ്മക്കൾക്കും തുല്യാവകാശം വേണമെന്ന കുടുംബശ്രീയുടെ കാന്പയിനെതിരേ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന കാന്പയിനുമായാണു കുടുംബശ്രീ രംഗത്തെത്തിയിട്ടുള്ളതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
കുടുംബശ്രീയുടെ ജെൻഡർ കാന്പയിനിന്റെ ഭാഗമായി ചൊല്ലികൊടുക്കുന്ന പ്രതിജ്ഞയിൽ പെണ്മക്കൾക്കും ആണ്മക്കൾക്കും തുല്യ സ്വത്തവകാശം നൽകുമെന്ന വാചകത്തിനെതിരായാണു നാസർ ഫൈസിയുടെ വിമർശനം.
വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ കാര്യങ്ങളിൽ നിയമങ്ങളും വിശ്വാസങ്ങളും അടിസ്ഥാനപ്പെടുത്തി നൽകുന്ന അവകാശം ഭരണഘടനയുടെ മൗലികതയിൽപ്പെട്ടതാണ്.
ഖുറാനിൽ ആണിനും പെണ്ണിനും സ്വത്തവകാശത്തിൽ വ്യത്യസ്ത ഓഹരികളാണു പറയുന്നത്. ഈ വിശ്വാസത്തിൽ ജീവിക്കുന്നവരുടെ മൗലിക അവകാശം നിഷേധിക്കുന്നതാണ് കുടുംബശ്രീയുടെ തുല്യസ്വത്തവകാശം ആവശ്യപ്പെട്ടുളള പ്രതിജ്ഞയെന്നും നാസർ ഫൈസി പറയുന്നു.
മതത്തിന്റെയും ഭരണഘടനയുടെയും മൗലിക തത്വങ്ങളെ കുടുംബശ്രീ സർക്കുലർ നിഷേധിക്കുന്നത് പ്രതിഷേധത്തിന് ഇടവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെണ്‍കുട്ടികൾക്ക് സ്വത്തവകാശം: കുടുംബശ്രീക്ക് എതിരേ സമസ്ത
12:53 AM Dec 04, 2022 | Deepika.com