കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലെ കോർപറേഷൻ അക്കൗണ്ടിൽനിന്നു കോടികൾ തട്ടിയെടുത്ത സംഭവത്തിൽ ദുരൂഹതയേറുന്നു. പണം നഷ്ടപ്പെട്ടതു കോര്‍പറേഷനു മാത്രമല്ലെന്നു ബാങ്കിന്റെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയതോടെ അന്വേഷണം പല വഴിയാണ് നടക്കുന്നത്.
അതേസമയം, അന്വേഷണം കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേസ് ഫയൽ ലോക്കൽ പോലീസ് ക്രൈംബ്രാഞ്ചിനു കൈമാറി.
ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ടി.എ. ആന്റണിക്കാണ് അന്വേഷണച്ചുമതല. ബാങ്ക് തട്ടിപ്പിന്റെ വിവരം പുറത്തു വന്ന് അഞ്ചാം നാളാണു കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. പണം തട്ടിയ ബാങ്ക് മാനേജര്‍ എം.പി. റിജില്‍ ഒളിവിലാണ്. ഇയാൾ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സമീപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതി ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
റിജില്‍ തട്ടിയെടുത്തതായി കോഴിക്കോട് കോര്പറേഷന് പറയുന്ന തുകയും ബാങ്കിന്റെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയ തുകയും തമ്മില്‍ പൊരുത്തമില്ലായ്മ ഉണ്ടെന്നാണു ബാങ്ക് അധികൃതര്‍ നല്കുന്ന സൂചന.
ഏഴ് അക്കൗണ്ടുകളില്‍നിന്നായി 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണു മേയര്‍ പറഞ്ഞതെങ്കിലും നഷ്ടമായത് 12 കോടിയോളം രൂപയെന്നാണു പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കണക്ക്. ആക്സിസ് ബാങ്കിലെ ട്രേഡിംഗ് അക്കൗണ്ട് വഴിയായിരുന്നു റിജില്‍ തുക ഓണ്‍ലൈന്‍ വഴി പിന്‍വലിച്ചത്.
ബാങ്കിൽനിന്നു കോടികൾ തട്ടിയെടുത്ത സംഭവം: അന്വേഷണം കൂടുതൽ അക്കൗണ്ടുകളിലേക്ക്
12:53 AM Dec 04, 2022 | Deepika.com