കൊച്ചി: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് കേന്ദ്രസേനയെ വിന്യസിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തുറമുഖനിര്‍മാണത്തിന് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിര്‍മാണക്കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനിയറിംഗ് പ്രോജക്ട്സും നല്കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
കേന്ദ്രസേനയെ വിന്യസിക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടിയ ഹൈക്കോടതി നിലവിലെ സാഹചര്യത്തില്‍ വിഷയം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ച ചെയ്ത് എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കണമെന്നും ഉത്തരവിട്ടു. ജസ്റ്റീസ് അനു ശിവരാമനാണ് ഈ നിര്‍ദേശം നല്‍കിയത്. ഹര്‍ജികള്‍ ബുധനാഴ്ച വീണ്ടും പരിഗണിക്കും.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് എന്തു നടപടിയാണു സ്വീകരിച്ചതെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചു. പോലീസ് ശക്തമായ നടപടി സ്വീകരിക്കുന്നുവെന്നും വൈദികരുള്പ്പെടെയുള്ളവര്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. പോലീസ് സ്റ്റേഷനില്‍ ഉള്‍പ്പെടെയുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പ്രതികള്‍ക്ക് ഉത്തരവാദിത്വമുണ്ടായിരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
3000ത്തോളം പേരാണ് പ്രതിഷേധസമരവുമായി രംഗത്തുള്ളതെന്ന് സര്‍ക്കാര്‍ പറഞ്ഞു. പോലീസ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഉള്‍പ്പെടുത്തി വിശദമായ സത്യവാങ്മൂലം കോടതിക്കു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് സമരക്കാരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും സർക്കാർ അറിയിച്ചു.
കോടതി ഉത്തരവുണ്ടായിട്ടും തുറമുഖനിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ സംരക്ഷണം നല്കുന്നതിനു പോലീസിനു കഴിഞ്ഞിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. കോടതി ഉത്തരവ് പാലിക്കാൻ പോലീസിനു കഴിയുന്നില്ല.
കേന്ദ്രസേനയ്ക്കു മാത്രമേ നിയമം നടപ്പാക്കാന്‍ കഴിയൂവെന്നും തുറമുഖത്തിന്റെ സംരക്ഷണത്തിന് കേന്ദ്രസേനയും മറ്റുള്ളയിടങ്ങളില്‍ പോലീസ് സംരക്ഷണവും ആവശ്യമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
തുടര്‍ന്ന് കോടതി ഉത്തരവ് നടപ്പാക്കുന്നതു സംബന്ധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രസേനയെ വിളിക്കണമോയെന്നതുള്പ്പെടെയുള്ള കാര്യങ്ങളില്‍ നടപടി വേണമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
വിഴിഞ്ഞത്ത് കേന്ദ്രസേനയാകാം
01:55 AM Dec 03, 2022 | Deepika.com