നെടുമ്പാശേരി: ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് വിമാനം യന്ത്രത്തകരാറിനെത്തുടർന്ന് നെടുമ്പാശേരിയിൽ അടിയന്തര ലാൻഡിംഗ് നടത്തി.
വിമാനം കോഴിക്കോട്ട് ലാൻഡ് ചെയ്യാൻ 28 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാർ ശ്രദ്ധയിൽപ്പെട്ടത്. കോഴിക്കോട്ട് വിമാനത്താവളത്തിൽ ടേബിൾ ടോപ് റൺവേ ആയതിനാൽ അപകടസാധ്യത മുന്നിൽക്കണ്ട് നെടുമ്പാശേരിയിലേക്ക് വിമാനം തിരിച്ചുവിടുകയായിരുന്നു.
ഇന്നലെ വൈകിട്ട് 6.27ന് കോഴിക്കോട്ട് ലാൻഡ് ചെയ്യേണ്ട വിമാനമായിരുന്നു ഇത്. 5.59നാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 6.29ന് നെടുമ്പാശേരിയിൽ പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഏതു സാഹചര്യവും നേരിടാൻ ആംബുലൻസുകളും ഫയർഫോഴ്സ് യൂണിറ്റുകളും സജ്ജമായി.
തൊട്ടടുത്ത ആശുപത്രികളിലേക്കും വിവരം കൈമാറുകയും പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 50 മിനിട്ട് പിന്നിട്ട ശേഷം 7.19ന് വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ കഴിഞ്ഞതോടെയാണ് ആശങ്കകൾ ആശ്വാസത്തിനു വഴിമാറിയത്.
യന്ത്രത്തകരാർ: കോഴിക്കോട് ഇറങ്ങേണ്ട വിമാനത്തിനു നെടുമ്പാശേരിയിൽ അടിയന്തര ലാൻഡിംഗ്
01:55 AM Dec 03, 2022 | Deepika.com