കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുത്തതു സംബന്ധിച്ച് അവ്യക്തത തുടരുന്നു. 15.24 കോടി രൂപ ബാങ്ക് തട്ടിച്ചുവെന്നാണു മേയർ ബീന ഫിലിപ്പ് പരാതിപ്പെടുന്നത്.
2.5 കോടി മുൻ മാനേജർ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്നായിരുന്നു ആദ്യ കണ്ടെത്തൽ. ഈ തുക കോർപറേഷനു ബാങ്ക് തിരിച്ചുനൽകുകയും ചെയ്തു. എന്നാൽ, ഇതേ ശാഖയിലുള്ള മറ്റു 12 അക്കൗണ്ടുകളിലെ ഇടപാടുകൾ കോർപറേഷൻ പരിശോധിച്ചപ്പോഴാണു തട്ടിപ്പിന്റെ വ്യാപ്തി കൂടിയതായി കണ്ടെത്തിയത്.
എന്നാൽ, കോർപറേഷൻ അക്കൗണ്ടിലെ മാത്രമല്ല, ഒരു വർഷത്തെ മുഴുവൻ കണക്കുമാണ് ഉന്നത ബാങ്ക് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. അതിൽ കോർപറേഷൻ അക്കൗണ്ടിലെ പണം എത്ര എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ടെന്നാണു ബാങ്ക് നൽകുന്ന സൂചന. കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്.
അതേസമയം, പണം തട്ടിയെടുത്ത പഞ്ചാബ് നാഷണൽ ബാങ്ക് മുൻ മാനേജർ എം.പി. റിജിൽ പണം ചെലവഴിച്ചത് ഓൺലൈൻ ചൂതാട്ടത്തിനായിരുന്നുവെന്നുള്ള സൂചന പുറത്തുവന്നിട്ടുണ്ട്. പണം മ്യൂച്ചൽ ഫണ്ടിലും നിക്ഷേപിച്ചിട്ടുണ്ട്.
എട്ടു കോടിയോളം രൂപയാണ് ഇത്തരത്തിൽ ചെലവാക്കിയത്. ക്രമക്കേട് പുറത്താകാതിരിക്കാൻ ബാങ്ക് രേഖകളിൽ കൃത്രിമം കാണിച്ചതായും പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കോർപറേഷന്റെ അക്കൗണ്ടിലെ പണം റിജിലിന്റെ അച്ഛന്റെ അക്കൗണ്ടിലേക്കാണ് ആദ്യം മാറ്റിയത്. ചെറിയ തുകകളായി മാറ്റിയ ശേഷം റിജിലിന്റെ ആക്സിസ് ബാങ്കിലുള്ള അക്കൗണ്ടിലേക്കു മാറ്റി. ഇതിൽനിന്നാണ് ഓണ്‍ലൈൻ ഗെയിമുകൾക്കായി പണം ചെലവഴിച്ചത്.
കൃത്രിമ സ്റ്റേറ്റ്മെന്റുകൾ ചമച്ചു, നഷ്ടപ്പെട്ടത് ഇടപാട് നടക്കാത്ത അക്കൗണ്ടിലെ പണം
കോഴിക്കോട്: കോര്‍പറേഷന്റെ അക്കൗണ്ടുകളില്‍ വിശദപരിശോധന നടത്തുമെന്നു മേയര്‍ ബീന ഫിലിപ്പ്. തിരിമറി മാനേജരില്‍ മാത്രം ഒതുങ്ങില്ല. കോഴിക്കോട് കോര്‍പറേഷന്റെ 15.24 കോടി രൂപ ബാങ്ക് തട്ടിച്ചു. ബാങ്കില്‍ കൃത്രിമ സ്റ്റേറ്റ്മെന്റുകള്‍ ചമച്ചു.
ഏറെനാളായി പണമിടപാട് നടക്കാത്ത അക്കൗണ്ടുകളിലാണ് തട്ടിപ്പുനടന്നത്. കോര്പറേഷന് ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും മേയര്‍ പ്രതികരിച്ചു. മൂന്നു ദിവസത്തിനകം കാര്യങ്ങളിൽ വ്യക്തത ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ബാങ്കിനോട് കാര്യങ്ങൾ വ്യക്തമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മേയർ പ്രതികരിച്ചു.
കോർപറേഷന്റെ ബാങ്ക് അക്കൗണ്ട് തട്ടിപ്പ് എത്രയെന്ന് അവ്യക്തം; 15.24 കോടി രൂപയെന്നു മേയർ
01:54 AM Dec 03, 2022 | Deepika.com