തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് നടന്ന പോലീസ് സ്റ്റേഷൻ ആക്രമണ കേസുകളിൽ ആയിരത്തോളം പേരെ തിരിച്ചറിഞ്ഞതായി അധികൃതർ. സംഭവത്തിൽ കണ്ടാലറിയാവുന്ന മൂവായിരത്തോളം പേർക്കെതിരേ കേസെടുത്ത വിഴിഞ്ഞം പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തിനും അധികൃതർ രൂപം നൽകി. തിരിച്ചറിഞ്ഞ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ മേൽവിലാസപ്പട്ടികയും പോലീസ് തയാറാക്കി. ഇതിനോടകം 168 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡിഐജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിഴിഞ്ഞം കേസ് അന്വേഷിക്കുന്നത്.
ഡിസിപി ലാൽജിയുടെ നേതൃത്വത്തിൽ ക്രൈം കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘവുമുണ്ട്. ഒരു വ്യക്തിതന്നെ ഒന്നിലധികം കേസുകളിൽ ഉൾപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. പോലീസിന്റെ നടപടികളെല്ലാം പൂർത്തിയായതായും ഉന്നതതലത്തിൽനിന്ന് അനുമതി ലഭിച്ചാൽ അറസ്റ്റുമായി മുന്നോട്ടു പോകുമെന്നും പോലീസ് അറിയിച്ചു.
അതിജീവന സമരപ്പന്തൽ പ്രവർത്തിക്കുന്ന മുല്ലൂരിൽ പ്രത്യേക കൺട്രോൾ റൂം കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചു. പോലീസുകാരുടെ നിയന്ത്രണം ഇനി മുതൽ കൺട്രോൾ റൂമിൽനിന്നായിരിക്കും.
ഡിഐജിക്കു പുറമേ അഞ്ച് എസ്പിമാരും ഡിസിപിയും അസിസ്റ്റന്റ് കമ്മീഷണർമാരും ക്രമസമാധാന പാലനത്തിന് മുല്ലൂരിലും വിഴിഞ്ഞത്തുമായി നിലയുറപ്പിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ തകർത്ത വാഹനങ്ങൾ വിഴിഞ്ഞത്തുനിന്ന് സിറ്റി എആർ ക്യാമ്പിലേക്ക് മാറ്റി.
വിഴിഞ്ഞം അക്രമം: ആയിരത്തോളം പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്
01:54 AM Dec 03, 2022 | Deepika.com