കോഴിക്കോട്: വിഴിഞ്ഞം സമരം ഇപ്പോൾ വെജിറ്റേറിയനാണെന്നും അതിനെ പിണറായി നോൺ വെജിറ്റേറിയൻ ആക്കരുതെന്നും കെ.മുരളീധരൻ എംപി.
450 കോടി പാക്കേജിനായി മത്സ്യത്തൊഴിലാളികൾ ആറര വർഷം കാത്തിരുന്നു. അതു കിട്ടാത്തതിനാലാണ് തുറമുഖമേ വേണ്ടെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരേ കോഴിക്കോട്ട് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ. സമരക്കാര്‍ക്കെതിരേ വർഗീയതയും രാജ്യദ്രോഹവും ആരോപിക്കുകയാണ്.
സംഘ്പരിവാറിനെ കൂട്ടുപിടിച്ചാണു സർക്കാരിന്റെ പ്രവർത്തനം. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പാലം അദാനിയാണ്. എന്തു സംഭവം നടന്നാലും ബിഷപ്പിനെ പ്രതിയാക്കുന്നു. സർക്കാർ എല്ലാ ദേഷ്യവും തീർക്കുന്നത് ഇപ്പോൾ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളോടാണ്-മുരളീധരൻ കുറ്റപ്പെടുത്തി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ പ്രധാന തള്ളാണ് ലൈഫ് പദ്ധതി. ലൈഫ് നടപ്പാക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങൾക്കു പ്രാധാന്യം നൽകുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാലിപ്പോൾ തദ്ദേശ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി. ഉദ്യോഗസ്ഥർക്കു തോന്നും പോലെ കാര്യങ്ങൾ നടപ്പാക്കി.
ഇപ്പോൾ ലൈഫ് പദ്ധതിതന്നെ ഇല്ലാതായി. ഇവിടെ നടക്കുന്നതു നടക്കാത്ത പദ്ധതിക്കായുള്ള വെല്ലുവിളികളാണ്. സിൽവർലൈൻ ചീറ്റിപ്പോയി. കക്കൂസിൽ വരെ കല്ലിട്ട പദ്ധതിയാണ് അത്-മുരളീധരൻ കൂട്ടിച്ചേർത്തു.
വെജിറ്റേറിയനായ വിഴിഞ്ഞം സമരത്തെ പിണറായി നോൺ വെജിറ്റേറിയൻ ആക്കരുത്: കെ. മുരളീധരൻ എംപി
01:54 AM Dec 03, 2022 | Deepika.com