തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിക്കാരെ ഭയപ്പെടുത്തി വരുതിയിലാക്കാൻ രാഷ്ട്രീയ തലത്തിലും പോലീസ് തലത്തിലും പുതിയ തന്ത്രങ്ങൾ. ഇല്ലാത്ത എൻഐഎ അന്വേഷണക്കഥ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ഇതിന്റെ ഭാഗമായാണ്.
വിദേശഫണ്ട് കൈപ്പറ്റി രാജ്യദ്രോഹപരവും തീവ്രവാദപരവുമായ നീക്കം സമരസമിതി നടത്തുന്നുവെന്ന പ്രചാരണത്തിനു പിന്നിൽ ഭരണതലത്തിലെ ഉന്നതകേന്ദ്രങ്ങൾതന്നെ ഉണ്ടെന്ന ആക്ഷേപമാണ് ഉയരുന്നത്. സർക്കാരിനു വേണ്ടപ്പെട്ട ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനും ഈ നീക്കങ്ങളുടെ ചുക്കാൻ പിടിക്കാനുണ്ട്.
വിഴിഞ്ഞം സംഘർഷത്തിനു പിന്നിൽ നിരോധിത സംഘടനകളും വൈദികരും തമ്മിലുള്ള ഗൂഢാലോചന നടന്നുവെന്നതിന് വ്യക്തമായ തെളിവുകളോ സ്ഥിരീകരണമോ പോലീസിനു ലഭിച്ചിട്ടില്ല. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് പോലും ഇതേക്കുറിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല. പോപ്പുലർ ഫ്രണ്ടിന്റെ പേരു പറഞ്ഞ് എൻഐഎയെ വിഷയത്തിൽ ഇടപെടുവിക്കാനുള്ള നീക്കങ്ങളാണ് സർക്കാർ കേന്ദ്രങ്ങളിൽനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതത്രെ.
വിഴിഞ്ഞത്തെ സംഭവങ്ങളെക്കുറിച്ച് എൻഐഎ അന്വേഷണം ആരംഭിച്ചു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചത് ഉന്നത പോലീസ് കേന്ദ്രങ്ങൾ തന്നെയാണ്. എന്നാൽ എൻഐഎ ഈ വിഷയത്തിൽ ഇതുവരെ ഇടപെട്ടിട്ടില്ല എന്നതാണു യാഥാർഥ്യം.
കഴിഞ്ഞ ദിവസം എൻഐഎ സംഘം വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെത്തി എന്നതു വസ്തുതയാണ്. ചില പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെക്കുറിച്ചുള്ള വിവരശേഖരണം നടത്തുന്നതിനായിരുന്നു അവരെത്തിയത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനു ശേഷം ഇവരുടെ മുൻകാല നേതാക്കളുടെ പ്രവർത്തനങ്ങൾ കേന്ദ്ര ഇന്റലിജൻസും എൻഐഎയും ദേശീയതലത്തിൽ നിരീക്ഷിക്കുന്നുണ്ട്.
കോവളം, വിഴിഞ്ഞം പ്രദേശങ്ങളിലുള്ള പോപ്പുലർ ഫ്രണ്ടിന്റെ മുൻകാല പ്രവർത്തകരുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനാണ് എൻഐഎ സംഘം വിഴിഞ്ഞത്തെത്തിയത്. ഇതാണ് വിഴിഞ്ഞം സംഘർഷത്തിലെ ഇടപെടലായി വാർത്തയാക്കിയത്.
വിഴിഞ്ഞത്തുണ്ടായ അനിഷ്ടസംഭവങ്ങളുടെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് സമരസമിതിക്കാരും ആരോപിക്കുന്നത്.
വിഴിഞ്ഞം: സമരക്കാരെ മെരുക്കാൻ ഇല്ലാത്ത എൻഐഎ അന്വേഷണം
01:04 AM Dec 02, 2022 | Deepika.com