തിരുവനന്തപുരം: ക്രമസമാധാന പാലനത്തിനു സർക്കാരിന് എവിടെയാണു സമയമെന്നും സർവകലാശാലകളെ നിയന്ത്രിക്കാൻ അല്ലേ താത്പര്യമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഴിഞ്ഞത്തെ സംഘർഷങ്ങളെക്കുറിച്ചു തനിക്ക് അറിയില്ല.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കും. ക്രമസമാധാനം ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയമാണ്. ഒന്നും ശ്രദ്ധിക്കാൻ സർക്കാരിനു സമയമില്ലെന്നു തിരുവനന്തപുരത്തു മടങ്ങിയെത്തിയ ഗവർണർ മാധ്യമ പ്രവർത്തകരുമായി സംസാരിക്കവേ കുറ്റപ്പെടുത്തി.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കുന്നതിനു സർക്കാർ കൊണ്ടുവന്ന ബിൽ യുജിസി ചട്ടങ്ങൾക്കു വിരുദ്ധമാണെങ്കിൽ നിയമമാകില്ല. മാനദണ്ഡങ്ങൾക്ക് അനുസൃതമായി കാര്യങ്ങൾ നടക്കണം.
സ്വജനപക്ഷപാതമല്ല വേണ്ടത്. കണ്ണൂർ വിസി സ്ഥിരം കുറ്റവാളിയാണ്. മൂന്നു തവണ വിസിക്കെതിരേ കോടതിയിൽനിന്നു വിധിയുണ്ടായെന്നും ഗവർണർ പറഞ്ഞു.
ക്രമസമാധാനപാലനത്തിനു സർക്കാരിന് എവിടെ സമയമെന്നു ഗവർണർ
01:04 AM Dec 02, 2022 | Deepika.com