ഫാ. സിജോ കണ്ണന്പുഴ ഒഎം
തങ്ങളൊക്കെ ഇത്രയേ ഉണ്ടായിരുന്നുള്ളൂ എന്നു ചുറ്റുമുള്ള സഭാതനയരോട് ഗദ്ഗദത്തോടെ ഏറ്റുപറഞ്ഞ, തങ്ങളുടെ ഗുരു വളരെ സാധാരണമായ പശ്ചാത്തലത്തിൽനിന്നു വന്നവനാണെന്നു സുവിശേഷത്താളുകളിൽ അഭിമാനത്തോടെ കോറിയിട്ട, വിണ്ണിൽനിന്നു മണ്ണിൽ വന്നുപിറന്നവന്റെ ശിഷ്യരെ ഓർക്കുമ്പോൾ, പതിറ്റാണ്ടുകൾക്കിപ്പുറം ഉൾപ്പുളകത്തോടെ അവരെ ഹൃദയത്തിൽ ആലിംഗനം ചെയ്യാനേ കഴിയുന്നുള്ളൂ.
വേണമെങ്കിൽ കഴിഞ്ഞുപോയ കാലത്തിന്റെ പരാധീനതകളൊക്കെ മറന്നുകളഞ്ഞുകൊണ്ട് അവർക്കു സംസാരിക്കാം. തങ്ങളുടെ ജീവിത പരിമിതികളെക്കുറിച്ചോ കടന്നുവന്ന എളിയ ചുറ്റുപാടുകളെക്കുറിച്ചോ വ്യക്തിപരമായ പോരായ്മകളെക്കുറിച്ചോ സംസാരിക്കാതെയും അവർക്കു സുവിശേഷം പങ്കുവയ്ക്കാമായിരുന്നു. എന്നാൽ ചവിട്ടിത്തള്ളിയ കനൽവഴികൾ മറന്നുകൊണ്ട് പുതുവഴികളിലെ സൗരഭ്യം മാത്രം സാക്ഷ്യപ്പെടുത്താൻ അവർക്കു കഴിയുമായിരുന്നില്ല. കടന്നുവന്ന വഴികൾ ഓർമിച്ചെടുക്കുന്നത് ഇനിയുള്ള വഴികളെ ദീപ്തമാക്കും എന്നവർ ഗുരുവിൽനിന്നുതന്നെ തിരിച്ചറിഞ്ഞിരുന്നു.
നീണ്ട പതിറ്റാണ്ടുകൾക്കിപ്പുറത്ത് സഭയുടെ തലവന്മാരായ പത്രോസ് താൻ വെറും മുക്കുവനായിരുന്നെന്നും മത്തായി റോമാക്കാർക്കുവേണ്ടി ചുങ്കം പിരിക്കുന്നവനായിരുന്നെന്നും സ്വയം സാക്ഷ്യപ്പെടുത്തുമ്പോൾ എളിമയെന്ന പുണ്യം അവർ എത്രത്തോളം ജീവിതത്തിലേക്കു തർജമ ചെയ്തിട്ടുണ്ട് എന്ന് നാം അത്ഭുതപ്പെട്ടുപോകും. അവർ വീറോടെ പ്രസംഗിക്കുന്ന ക്രിസ്തുവിന്റെ ജീവിതാരംഭത്തെക്കുറിച്ചും യാതൊരു ഏച്ചുകെട്ടലുമില്ലാതെ അവർ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
ഗുരുവിന്റെ എളിയ ചുറ്റുവട്ടങ്ങളെക്കുറിച്ചും അവനും മാതാപിതാക്കളും അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചുമെല്ലാം കാലങ്ങൾക്കിപ്പുറം ശിഷ്യന്മാർ ഓർത്തെഴുതുന്നത് അവർക്കതിൽ അനല്പമായ അഭിമാനം ഉള്ളതുകൊണ്ടാണ്. തങ്ങളും തങ്ങളുടെ ഗുരുവും നിസാരരും സാധാരണക്കാരുമായിരുന്നെന്നു ഏറ്റുപറയാൻ അവർക്കു മടിയില്ല.
ഗുരു ദൈവപുത്രനാണെന്നും അവൻ വരാനിരുന്ന മിശിഹായാണെന്നും അറിഞ്ഞിരുന്നിട്ടുതന്നെയാണ് സുവിശേഷകർ അവന്റെ ജനനത്തെക്കുറിച്ചെഴുതുക. ശിഷ്യരിൽ ആർക്കും ഒരുപക്ഷെ അത്രയും ദാരിദ്ര്യവും അനിശ്ചിതത്വവും നിറഞ്ഞ സാഹചര്യത്തിൽ പിറക്കേണ്ടതായി വന്നിട്ടുണ്ടാകില്ല.
അവർ ഉച്ചൈസ്തരം പ്രഘോഷിക്കുന്ന രക്ഷകൻ, വെറും കാലിത്തൊഴുത്തിലാണ് ഭൂജാതനായത് എന്നതിലെ വൈരുദ്ധ്യം പോലും അവർ ഗൗനിക്കുന്നില്ല. അതുകൊണ്ടാണല്ലോ ഇന്ന് നൂറ്റാണ്ടുകൾക്കിപ്പുറവും കാലിത്തൊഴുത്തിലെ ശിശു നമ്മെ ആശ്വസിപ്പിക്കുന്നതും ശക്തിപ്പെടുത്തുന്നതും.
അന്ന് സുവിശേഷകർ ആത്മാഭിമാനത്തിന്റെ പേരിൽ യേശുവിന്റെ ജനനത്തെക്കുറിച്ച് എഴുതിയില്ലായിരുന്നെങ്കിലോ? നക്ഷത്രങ്ങളോ മാലാഖമാരോ ഗ്ലോറിയാഗീതങ്ങളോ കാലിതൊഴുത്തോ ഇല്ലാതെ ക്രിസ്മസ് തന്നെയും എത്രയോ ദരിദ്രമാകുമായിരുന്നു.
ദൈവം തന്ന കഴിവുകളും നമ്മുടെ അധ്വാനവും മറ്റുള്ളവരുടെ സഹായവുമെല്ലാം ചേർന്നുവരുമ്പോൾ ജീവിതത്തിൽ ഉയർച്ചയുണ്ടാകുന്നത് സാധാരണമാണ്. ആ സാധാരണത്വത്തിലും ക്രിസ്തുവിന്റെ ശബ്ദം കേൾക്കാനും അവൻ എനിക്കുമീതെ നീട്ടിപ്പിടിച്ചിരിക്കുന്ന കരങ്ങൾ കാണാനും കഴിയുന്നിടത്തോളം എനിക്കു വന്നവഴികളെ മറക്കാനാവില്ല.
ഞാൻ എന്റെ വളർച്ചയിൽ അഭിരമിക്കുകയും ചുറ്റുമുള്ളവരെയും മുകളിലുള്ളവനെയും മറക്കുകയും ചെയ്യുമ്പോഴാണ് എന്റെ ധാന്യപ്പുരകൾ വിസ്തൃതമാക്കുന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കാൻ ആരംഭിക്കുക. കർത്താവ് കരം പിടിച്ചതുകൊണ്ട് മാത്രമാണ് ഞാൻ ഇതുവരെയെത്തിയത് എന്നു ഹൃദയത്തിൽ കൃതജ്ഞതയോടെ ഏറ്റുപറയുന്നവർക്കു വഴിപിഴക്കാനാകില്ല.
ദൈവം എന്റെ കൈകൾ വിടുകയില്ലെന്നും അവനെന്നെ ഏറ്റവും സമാധാനപൂർണമായ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുമെന്നും വിശ്വസിക്കുന്നവന് പഴയ വഴികൾ സങ്കീർത്തനത്തിനു വിഷയമാകുന്നു. എന്റെ പഴമകളെ എനിക്കു സ്തുതിഗീതമാക്കാൻ സാധിക്കുന്നുണ്ടോ? ക്രിസ്മസ് പഴമയുടെ കഥകൂടിയാണ്.
താപസസൂക്തം: അബ്ബാ പോയേമെൻ പറയുന്നു: ഒരു പാത്രം അടുപ്പത്തിരിക്കുവോളം അതിൽ ഈച്ചകളോ മറ്റു പ്രാണികളോ പ്രവേശിക്കുകയില്ല. എന്നാൽ അടുപ്പിൽനിന്നിറക്കി തണുത്താൽ ആ പാത്രത്തിലേക്ക് ഈച്ചകൾ പ്രവേശിക്കാൻ സാധ്യതയുണ്ട്. നാം ദൈവത്തിന്റെ സാമീപ്യത്തിലായിരിക്കുക എന്നതാണ് ഏറ്റവും ശ്രേഷ്ഠം.
സുവിശേഷകരുടെ സുവിശേഷം
01:03 AM Dec 02, 2022 | Deepika.com