കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ അക്കൗണ്ട് വഴി പിഎൻബി ബാങ്ക് മാനേജർ തട്ടിയത് പത്തര കോടി രൂപ. വിവിധ പദ്ധതികൾക്കായി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന എട്ടു കോടികൂടി മാനേജർ തട്ടിയെടുത്തതിന്റെ തെളിവുകൾ പുറത്തുവന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന രണ്ടര കോടിയുടെ തട്ടിപ്പിനു പുറമേയാണിത്. ബന്ധുക്കളുടെ അക്കൗണ്ടിലേക്കാണു പണം നിക്ഷേപിച്ചത്. ഇതു സംബന്ധിച്ച് കോർപറേഷൻ സെക്രട്ടറി ഇന്നലെ വീണ്ടും ടൗൺ പോലീസിൽ പരാതി നൽകി.
ആകെ പത്തര കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്നും ബാങ്കിലെ പരിശോധനയിലാണു കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതെന്നും പോലീസ് അറിയിച്ചു. അതേസമയം, പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ കവർന്ന കോഴിക്കോട് കോർപറേഷൻ അക്കൗണ്ടിലെ പണത്തിലെ ഒരു ഭാഗം ബാങ്ക് അധികൃതർ തിരിച്ചു നൽകി.
മുൻ ബാങ്ക് മാനേജർ എം.പി. റിജിൽ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയ 2.5 കോടിയോളം രൂപയാണ് ഇന്നലെ വൈകുന്നേരത്തോടെ തിരിച്ചടച്ചത്. തുക കോര്‍പറേഷന്റെ പണം നഷ്ടപ്പെട്ട അതേ അക്കൗണ്ടിലേക്കുതന്നെ മാറ്റി നല്‍കുകയായിരുന്നു. ഇത്രയും തുക റിജില്‍ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയതായി ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തിൽ വ്യക്തമായിരുന്നു.
കോർപറേഷൻ നൽകിയ പുതിയ പരാതി പ്രകാരം പഞ്ചാബ് നാഷണൽ ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡിലെ ശാഖയിൽ സൂക്ഷിച്ചിരുന്ന എട്ടു കോടിയാണു നഷ്ടമായത്. ഇതിൽ കുടുംബശ്രീ അക്കൗണ്ടിലെ തുകയും നഷ്ടമായിട്ടുണ്ട്.ബാങ്കിലെ മറ്റ് വ്യക്തികളുടെ അക്കൗണ്ടിൽ സമാനമായ രീതിയിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നാണ് ഇനി കണ്ടെത്തേണ്ടത്. ഇതടക്കമുള്ള അന്വേഷണങ്ങളുണ്ടായേക്കുമെന്നാണു സൂചന.
റിജിലിനെതിരേ വിശ്വാസവഞ്ചനയ്ക്കും തട്ടിപ്പിനും ടൗണ്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. ബാങ്കിലെത്തി അക്കൗണ്ട് ട്രാന്‍സാക്ഷന്റെ വിവരങ്ങളും പോലീസ് ശേഖരിച്ചു. അതേസമയം, ഇയാൾ ഒളിവിലാണെന്നാണു പോലീസ് ലഭിച്ച വിവരം.
ഒക്ടോബര്‍ നവംബര്‍ മാസത്തിലാണു റിജില്‍ ആദ്യം അച്ഛന്റെ പിഎന്‍ബി അക്കൗണ്ടിലേക്കും പിന്നീട് ആക്സിസ് ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്കും പണം മാറ്റിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക് സീനിയര്‍ മാനേജരായ ഇയാള്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.
കോഴിക്കോട് കോര്പറേഷന് അക്കൗണ്ടില്‍നിന്നു തട്ടിയെടുത്തത് പത്തര കോടി രൂപ
01:03 AM Dec 02, 2022 | Deepika.com