ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ഐ ജി ഹർഷിത അട്ടല്ലൂരിക്കെതിരേ ഗുരുതര ആരോപണവുമായി മഹേശന്റെ കുടുംബം.
പ്രത്യേക അന്വേഷണ സംഘം തലവനായിട്ടും ഒരു തവണ പോലും മഹേശന്റെ കുടുംബത്തെ കാണാൻ ഐ ജി തയാറായില്ല. പരാതിക്കാരിയായ കെ.കെ. മഹേശന്റെ ഭാര്യ ഉഷയുടെ മൊഴി പോലും ഐ ജി എടുത്തില്ല. ഐജി സ്വാധീനത്തിന് വഴിപ്പെട്ടോ എന്ന് സർക്കാർ അന്വേഷിക്കണമെന്നും മഹേശന്റെ അനന്തരവൻ അനിൽ പറഞ്ഞു.
ആത്മഹത്യാപ്രേരണകുറ്റം ചുമത്തി കേസെടുക്കണമെന്നാണ് മഹേശന്റെ കുടുംബം പോലീസിൽ പരാതി നൽകിയത്. ഇതിനു തയാറാകാതെ പോലീസ് അസ്വാഭാവിക മരണത്തിനുള്ള കേസെന്ന നിലപാടാണ് സ്വീകരിച്ചുവന്നത്. ഇതിനെതിരേ മഹേശന്റെ കുടുംബം കോടതിയെ സമീപിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് കോടതിയോട് അഭ്യർഥിച്ചു.
ഇതേത്തുടർന്ന് ഈ കേസന്വേഷിക്കാൻ ഐജി ഹർഷിത അട്ടല്ലൂരിയെ ചുമതലപ്പെടുത്തി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇവർ നടത്തിയ അന്വേഷണത്തിൽ പരാതിക്കാരിയായ മഹേശന്റെ ഭാര്യ ഉഷാ ദേവിയെ മൊഴിയെടുക്കാനായി നേരിട്ട് കാണുകയോ ഫോണിലൂടെ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് അനിൽ ആരോപിച്ചു.
ഐജി ഹർഷിത അട്ടല്ലൂരിക്കെതിരേ ഗുരുതര ആരോപണവുമായി മഹേശന്റെ കുടുംബം
01:03 AM Dec 02, 2022 | Deepika.com