തൃശൂർ: ‘ഹിഗ്വിറ്റ’ വിവാദത്തിൽ എൻ.എസ്. മാധവനെ പിന്തുണച്ച് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ. ഈ വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും സച്ചിദാനന്ദൻ ആവശ്യപ്പെട്ടു. ഹിഗ്വിറ്റ എന്നത് മലയാളി വായനക്കാരെങ്കിലും അറിയുന്നത് എൻ.എസ്. മാധവന്റെ കഥയിലൂടെയാണ്. ആ പേരിൽ മറ്റൊരു കഥ പറയുന്ന സിനിമ ഇറങ്ങുന്നതിൽ അനീതിയുണ്ട്.
‘ഹിഗ്വിറ്റ’ എന്ന പേരിൽ സിനിമ വരുന്നതു നീതികേടാണ്. എൻ.എസ്. മാധവന്റെ കഥയാവും സിനിമയെന്നു പലരും ധരിക്കും. അതിൽ സിനിമക്കാരന്റെ കബളിപ്പിക്കലുണ്ടെന്നു കരുതുന്നുവെന്നും അങ്ങനെ ചെയ്യുന്നതു നീതികേടാണെന്നും കെ. സച്ചിദാനന്ദൻ പറഞ്ഞു.
സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഹിഗ്വിറ്റ’. ഹേമന്ത് ജി.നായർ ആണു ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്.
രാഷ്ട്രീയക്കാരന്റെ ലുക്കിൽ സുരാജ് എത്തിയ ഈ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെയാണു സിനിമയ്ക്കെതിരേ എഴുത്തുകാരൻ എൻ.എസ്. മാധവൻ രംഗത്തെത്തിയത്.
ഹിഗ്വിറ്റ വിവാദം; സർക്കാർ ഇടപെടണം: സച്ചിദാനന്ദൻ
01:03 AM Dec 02, 2022 | Deepika.com