ചരൽക്കുന്ന് (പത്തനംതിട്ട): പ്രകൃതി സംരക്ഷണത്തിനും അതിജീവനത്തിനുമായി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ നടത്തിവരുന്ന സമരം എത്രയും വേഗം ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് മലങ്കര മാർത്തോമ്മാ സഭ വൈദിക വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
കടലിനെയും തീരത്തെയും ഉപജീവനത്തിനുള്ള ഉപാധിയും ജീവന ഇടവുമാക്കിയിരുന്ന ഒരു വലിയ ജനസമൂഹം അതിജീവനത്തിനായി സമരമുഖത്താണ്. പ്രകൃതിസംരക്ഷണത്തിനും അതിജീവനത്തിനുമായി സമരം നടത്തുന്ന ജനസമൂഹത്തോട് മാർത്തോമ്മാ സഭ വൈദിക വാർഷിക സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
റവ. ഡോ. വി.എം. മാത്യു അവതരിപ്പിച്ച പ്രമേയത്തെ റവ. രാജു പി. ജോർജ്, റവ. ഡി. സുനിൽ എന്നിവർ പിന്താങ്ങി. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. മൂന്നു ദിവസമായി നടന്ന വൈദികസമ്മേളനം ഇന്നു സമാപിക്കും. ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പലീത്ത സമാപന സന്ദേശം നൽകും.
വിഴിഞ്ഞം സമരത്തിന് മാർത്തോമ്മാ സഭയുടെ പിന്തുണ
01:10 AM Dec 01, 2022 | Deepika.com