പുതുക്കാട്(തൃശൂർ): രണ്ടു കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ പറപ്പൂക്കര പട്ടികജാതി സഹകരണ സംഘം പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു.
നന്തിക്കര മൂലയ്ക്കൽ ജയലാലിനെ(52)യാണു പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപത്തുക നഷ്ടപ്പെട്ട അഞ്ചംഗങ്ങൾ തൃശൂർ ഉപഭോക്തൃ കോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്.
സൊസൈറ്റി സെക്രട്ടറിയെ കൂടി പ്രതിചേർത്തിട്ടുണ്ടെങ്കിലും മറ്റു നടപടിയുണ്ടായിട്ടില്ല. പ്രസിഡന്റും സെക്രട്ടറിയും പ്രശ്നത്തിനു പരിഹാരം കാണണമെന്നാണു കോടതി നിർദേശിച്ചിരിക്കുന്നത്.
2002-ൽ നന്തിക്കരയിൽ ആരംഭിച്ച സഹകരണ സംഘം ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം തകരുകയായിരുന്നു. സംഘത്തിലെ 170 അംഗങ്ങളാണ് തട്ടിപ്പിനിരയായത്.
സൊസൈറ്റി രജിസ്ട്രേഷനു പുറമേ ആവശ്യമായ പ്രതിദിന നിക്ഷേപം, സ്ഥിര നിക്ഷേപ പദ്ധതികളുടെ രജിസ്ട്രേഷനില്ലാതെയാണ് സൊസൈറ്റി പ്രവർത്തിച്ചിരുന്നതെന്ന് നിക്ഷേപകർ പറയുന്നു. ലോണ്‍ അനുവദിച്ചതിലും നിക്ഷേപം സ്വീകരിച്ചതിലുമെല്ലാം തിരിമറിയുണ്ടായിരുന്നു.
2012 മുതൽ ഓഡിറ്റ് റിപ്പോർട്ടുകളിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ പരിഹാര നടപടികൾ ഉണ്ടാകാത്തതിനെത്തുടർന്ന് 2017ൽ സൊസൈറ്റി തകർന്നു. വൻ തുകയുമായി ഭരണക്കാർ മുങ്ങിയെന്ന് ആരോപിച്ച് നിക്ഷേപകരുടെ സമരസമിതി പ്രക്ഷോഭവും നടത്തിയിരുന്നു. എന്നാൽ രാഷ്ട്രീയ സ്വാധീനവും ഇടപെടലും മൂലം നടപടികൾ നിർജീവാവസ്ഥയിലാണ്.
സൊസൈറ്റിയിലെ 170 അംഗങ്ങൾക്കും ഒരു രൂപ പോലും തിരിച്ചു കിട്ടാൻ നാളിതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് സമര സമിതി പ്രവർത്തകർ പറയുന്നു. 11 ലക്ഷം രൂപവരെ നഷ്ടപ്പെട്ട അംഗങ്ങൾ ഇപ്പോഴും തുക തിരിച്ചുകിട്ടാൻ എന്തു ചെയ്യണമെന്നറിയാതെ കഴിയുകയാണ്.
രണ്ടു കോടിയുടെ സാന്പത്തിക തട്ടിപ്പ്:പറപ്പൂക്കര പട്ടികജാതി സഹകരണ സംഘം പ്രസിഡന്റ് അറസ്റ്റിൽ
01:10 AM Dec 01, 2022 | Deepika.com