തിരുവനന്തപുരം: നാലാമത് വിള ഇൻഷ്വറൻസ് വാരാചരണം ഇന്നു മുതൽ ഏഴ് വരെ നടക്കും. ആസാദികാ അമൃത് മഹോത്സവ് കാന്പയിന്റെ ഭാഗമായി അഗ്രികൾച്ചറൽ ഇൻഷ്വറൻസ് കന്പനി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രധാനമന്ത്രി വിള ഇൻഷ്വറൻസ് പദ്ധതിയിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെൽകൃഷിയും എല്ലാ ജില്ലകളിലേയും വാഴ, മരച്ചീനി കൃഷികളും വിജ്ഞാപനം ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വിള ഇൻഷ്വറൻസ് പദ്ധതിയിൽ നെല്ല്, വാഴ, കൈതച്ചക്ക, കരിന്പ്, കാരറ്റ്, കാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, ബീൻസ്, കശുമാവ്, മാവ്, തക്കാളി, ചെറുധാന്യങ്ങൾ (ചോളം, റാഗി, തിന മുതലായവ), പച്ചക്കറികൾ (പയർ, പടവലം, പാവൽ, കുന്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്) എന്നീ വിളകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.
വിജ്ഞാപിത വിളകൾക്ക് വായ്പ എടുത്ത കർഷകരെ അതതു ബാങ്കുകൾ തന്നെ ചേർക്കണം. പദ്ധതിയിൽ ചേരാനാഗ്രഹിക്കുന്ന വായ്പ എടുക്കാത്ത കർഷകർക്ക് ഓണ്ലൈനായും (www.pmfby.gov.in), ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ വഴിയും തെരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങൾ വഴിയും ഇൻഷ്വറൻസ് ബ്രോക്കർ പ്രതിനിധികൾ വഴിയും പദ്ധതിയിൽ ചേരാം.
ഏറ്റവും പുതിയ ആധാറിന്റെയും, ബാങ്ക് പാസ് ബുക്കിന്റെയും നികുതിച്ചീട്ട്, പാട്ടച്ചീട്ട് എന്നിവയുടേയും കോപ്പികൾ സമർപ്പിക്കണം. കർഷകർ ഇൻഷ്വർ ചെയ്യാനുദേശിക്കുന്ന വിസ്തീർണത്തിന് തുല്യമായ നികുതി, പാട്ടച്ചീട്ട് ആണ് സമർപ്പിക്കേണ്ടതാണ്. കൂടാതെ സാധുവായ ആധാർ ബന്ധിത ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകണം.
റാബി 2022 ൽ പ്രധാനമന്ത്രി ഫസൽ ബീമ യോജനയിലും, കാലാവസ്ഥാധിഷ്ടിത വിള ഇൻഷ്വറൻസ് പദ്ധതിയിലും കർഷകർ ചേരേണ്ട അവസാന തീയതി ഈ മാസം 31 ആണ്.
വിള ഇൻഷ്വറൻസ് വാരാചരണം ഇന്നു മുതൽ
11:58 PM Nov 30, 2022 | Deepika.com