തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷം മറ്റു മേഖലകളിലേക്കു വ്യാപിക്കാതിരിക്കുന്നതിനായി തീരദേശ മേഖലയുടെ ക്രമസമാധാന പാലനത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.
സംഘർഷാന്തരീക്ഷം ലഘൂകരിക്കുന്നതിനൊപ്പം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മറ്റു മേഖലകളിലേക്ക് അക്രമം വ്യാപിക്കാതിരിക്കാനുള്ള മേൽനോട്ടച്ചുമതലയും അഞ്ച് എസ്പിമാരും എട്ട് ഡിവൈഎസ്പിമാരും അടങ്ങിയ സംഘത്തിനുണ്ട്.
മത്സ്യത്തൊഴിലാളികളെ പ്രകോപിക്കുന്ന തരത്തിലുള്ള നടപടികൾ പോലീസിന്റെ ഭാഗത്തുനിന്നു സ്വീകരിക്കരുതെന്നും വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് തത്കാലം വേണ്ടെന്നും ഉന്നതതലത്തിൽ നിർദേശം നൽകിയിട്ടുണ്ട്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഉടൻ കടന്നാൽ അക്രമസംഭവങ്ങൾ സംസ്ഥാന വ്യാപകമാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകൂടി കണ്ടാണു നടപടി.
വിജിലൻസ്, ക്രൈംബ്രാഞ്ച്, ക്രൈംഡിറ്റാച്ചമെന്റ്, ബറ്റാലിയനുകൾ എന്നിവിടങ്ങളിൽ നിന്നുള്ള എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ അടക്കം സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാറിന്റെ മേൽനോട്ടത്തിൽ ഡിസിപി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ എസ്പി കെ. ലാൽജിയെ ചുമതലപ്പെടുത്തി. ഇദ്ദേഹമാണ് അന്വേഷണ സംഘത്തലവൻ.
ക്രമസമാധാനചുമതലയുള്ള എഡിജിപി എംആർ. അജിത്ത് കുമാർ, ഇന്റലിജൻസ് മേധാവി വിനോദ് കുമാർ, സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻകുമാർ, ദക്ഷിണ മേഖലാ ഐജി പി.പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇന്നലെ പ്രത്യേക യോഗം ചേർന്ന് വിഴിഞ്ഞത്തെ സ്ഥിതിഗതികൾ വിലയിരുത്തി.
വിഴിഞ്ഞവും സമീപ പ്രദേശങ്ങളും നിലവിൽ ശാന്തമാണെങ്കിലും പെട്ടെന്ന് പ്രകോപനം ഉണ്ടായാൽ വീണ്ടും സംഘർഷം ഉണ്ടാകുമെന്നും അത് സ്ഥിതി വഷളാക്കുമെന്നും ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പു നൽകിയിരുന്നു.
മറ്റു ജില്ലകളിലേയും സായുധ പോലീസ് ബറ്റാലിയനിലേയും അടക്കം 1200ലേറെ പോലീസുകാരെയാണ് വിഴിഞ്ഞത്തു വിന്യസിച്ചിട്ടുള്ളത്. അവധിയിലുള്ള പോലീസ് ഉദ്യോഗസ്ഥരോട് ഡ്യൂട്ടിയിൽ പ്രവേശിക്കണമെന്നും എല്ലാ പോലീസ് സ്റ്റേഷനുകളിലും പോലീസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി.
വിഴിഞ്ഞം: തീരദേശ സുരക്ഷയ്ക്കു ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം
12:46 AM Nov 30, 2022 | Deepika.com