തിരുവനന്തപുരം: അടുത്തവർഷം സെപ്റ്റംബറിൽ വിഴിഞ്ഞം തുറമുഖത്ത് ആദ്യകപ്പലെത്തുമെന്നു തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. മസ്കറ്റ് ഹോട്ടലിൽ വിഴിഞ്ഞം തുറമുഖ നിർമാണ കന്പനി സംഘടിപ്പിച്ച എക്സ്പേർട്ട് സമ്മിറ്റിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വിഴിഞ്ഞത്ത് പാരിസ്ഥിതിക ആഘാതം ഏറ്റവും കുറവായ നിലയിലാണ് നിർമാണം നടത്തുന്നത്. തുറമുഖനിർമാണമല്ല തീരശോഷണത്തിനു കാരണം. വിഴിഞ്ഞം തുറമുഖം സർക്കാരിന്റെ തുറമുഖമാണ്. തുറമുഖം വരുന്നതോടെ സാന്പത്തിക മേഖലയിലുണ്ടാകുന്ന ഉണർവ് ചെറുതല്ലെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.
കേരളം ഒന്നിച്ചാണു തുറമുഖം വരണമെന്നു പറഞ്ഞതെന്നു ഫിഷറീസ് മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു. അപ്രതീക്ഷിതമായിരുന്നു തുറമുഖത്തിനെതിരായ സമരം. നിർമാണം പകുതിയിലധികം കഴിഞ്ഞ ഒരു തുറമുഖത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ഒരു രാജ്യസ്നേഹിയായ ആൾക്ക് പറയാൻ കഴിയുമോ? ഇതിലും വലിയ തടസങ്ങൾ നീക്കിയാണു ഗെയിൽ പൈപ്പ് ലൈൻ നടപ്പാക്കിയത്.
ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടമുള്ളപ്പോൾ ഇവ നടപ്പാക്കും. ഒരു സർക്കാരിനു താഴുന്നതിന് ഒരു പരിധിയുണ്ടെന്നും അതിനുമപ്പുറം താഴാൻ കഴിയില്ലെന്നും അക്കാര്യം എല്ലാവരും മനസിലാക്കുന്നതു നല്ലതാണെന്നും മന്ത്രി വ്യക്തമാക്കി.
ഒരു രാജ്യത്തിന് ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തുക എന്നത് രാജ്യദ്രോഹമാണ്. ഈ പോർട്ട് കേരളത്തിലുണ്ടാവും. ഇതു കേരള സർക്കാരിന്റെ നിശ്ചയദാർഢ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2023ൽ വിഴിഞ്ഞത്ത് ആദ്യകപ്പലെത്തും: മന്ത്രി അഹമ്മദ് ദേവർകോവിൽ
12:46 AM Nov 30, 2022 | Deepika.com