കൊച്ചി: സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടിക്കെതിരേയുള്ള ഹര്‍ജിയില്‍ ഡോ. സിസയ്ക്കു യോഗ്യതയില്ലെന്നാണു സര്‍ക്കാര്‍ വാദിച്ചത്.
പ്രഫസറായി പത്തു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണമെങ്കില്‍ നോണ്‍ കേഡര്‍ പ്രഫസര്‍ കാലയളവുകൂടി പരിഗണിക്കണം. യോഗ്യതയുള്ള പ്രഫസറെ നിയമിക്കാനായിരുന്നെങ്കില്‍ പ്രോ വിസിയെ പരിഗണിക്കാമായിരുന്നെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ എജി വാദിച്ചു.
പ്രോ വിസി അസോ. പ്രഫസറാണെന്നു സിസയുടെ അഭിഭാഷകന് വ്യക്തമാക്കി. രേഖകളില്‍ നിന്ന് ഡോ. സിസയ്ക്കു യോഗ്യതയുണ്ടെന്നു വ്യക്തമാണ്. സീനിയോറിറ്റിയില്‍ ഡോ. സിസ ഒമ്പതാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ചുമതലയേല്‍ക്കാന്‍ വിസമ്മതിച്ചിരുന്നു.
ശേഷിച്ചവര്‍ ഇടുക്കി, വയനാട്, ശ്രീകൃഷ്ണപുരം, കോതമംഗലം, കോട്ടയം, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ്. സര്‍വകലാശാലയുടെ ആസ്ഥാനം തിരുവനന്തപുരത്തായതിനാലാണ് ഇവിടെയുള്ള സിസയ്ക്കു ചുമതല നല്‍കിയതെന്നു ഗവര്‍ണര്‍ വിശദീകരിച്ചു. ചില വിദ്യാഭ്യാസ വിദഗ്ധരുടെ നിര്‍ദേശപ്രകാരമാണു സിസയെ നിയമിച്ചതെന്നും ഇതു ശരിയല്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
വിസിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതിഅസാധുവാക്കിയതിനെത്തുടര്ന്നാണു താത്കാലിക വിസിയെ നിയമിക്കേണ്ടി വന്നത്.
സര്‍വകലാശാലാ നിയമപ്രകാരം ഇത്തരം സാഹചര്യത്തില്‍ പ്രോ വിസിക്കോ മറ്റേതെങ്കിലും സര്‍വകലാശാല വിസിക്കോ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കോ വിസിയുടെ താത്കാലിക ചുമതല നല്‍കണമെന്നിരിക്കേ സര്‍ക്കാരിന്റെ ശിപാര്‍ശകള്‍ തള്ളി ഡോ. സിസ തോമസിനു വിസിയുടെ ചുമതല നല്കിയതു നിയമപരമല്ലെന്നാണു സര്‍ക്കാര്‍ വാദിച്ചത്. ഈ വാദങ്ങള്‍ കോടതി തള്ളി.
സർക്കാരിന്റെ വാദങ്ങൾ തള്ളി
12:46 AM Nov 30, 2022 | Deepika.com