തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ അടുത്ത അധ്യയന വർഷം മുതൽ നാലുവർഷബിരുദകോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു.
മൂന്നു വർഷം കൊണ്ട് ബിരുദം പൂർത്തിയാക്കുന്ന വിദ്യാർഥികൾ നാലാം വർഷം ഗവേഷണപരമായ കാര്യങ്ങൾക്കായി മാറ്റിവയ്ക്കുന്ന രീതിയിലുള്ളതാവും ഈ ബിരുദകോഴ്സ്. നാലുവർഷ ബിരുദം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ബിരുദം നല്കുമെന്നും മന്ത്രി അറിയിച്ചു.
മൂന്നു വർഷം പഠനം പൂർത്തിയാക്കിയശേഷം വേണമെങ്കിൽ വിദ്യാർഥികൾക്ക് ബിരുദപഠനം അവസാനിപ്പിക്കാം. നാലാംവർഷം ഗവേഷണപരമായ കാര്യങ്ങൾക്കായി വിനിയോഗിക്കേണ്ടതിനാൽ ക്ലാസ് മുറികളെ കൂടുതലായി ആശ്രയിക്കേണ്ടി വരില്ല.
നാലുവർഷ ബിരുദ കോഴ്സ് ആരംഭിക്കുന്നതിനു മുന്നോടിയായി ഉന്നതവിദ്യാഭ്യാസ വകുപ്പ് കരിക്കുലം ചട്ടക്കൂട് രൂപീകരിച്ചു നല്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ സർവകലാശാലകൾക്കു സിലബസുകൾക്ക് രൂപം നല്കാം.
ഇന്നു തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന തല ശില്പശാലയിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യും.
അടുത്തവർഷം മുതൽ ബിരുദ കോഴ്സുകൾ നാലുവർഷം
01:50 AM Nov 29, 2022 | Deepika.com