പത്തനംതിട്ട: എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകളെ ശാരീരിക, ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് 107 വർഷം കഠിന തടവിനും നാലുലക്ഷം രൂപ പിഴയും ശിക്ഷിച്ചു.
പിഴ ഒടുക്കാതിരുന്നാൽ അഞ്ചു വർഷം അധിക തടവിനും പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ ജഡ്ജ് ജയകുമാർ ജോൺ ശിക്ഷ വിധിച്ചു. കുമ്പഴ സ്വദേശിയായ 45 വയസുകാരനാണ് ശിക്ഷ ലഭിച്ചത്.
40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി പിതാവിനോടൊപ്പം താമസിച്ചുവരവേയാണ് അതിക്രൂരമായി രീതിയിൽ പെരുമാറിയത്. സംരക്ഷണച്ചുമതലയുള്ളയാൾ സ്വന്തം മകളോട് ക്രൂരമായ പെരുമാറിയ കേസെന്ന നിലയിൽ പരമാവധി ശിക്ഷ ലഭിക്കണമെന്ന പ്രോസിക്യൂഷൻ വാദം ഏറെക്കുറെ അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്.
ഐപിസി, പോക്സോ ആക്ട്, ജുവൈനൽ ജസ്റ്റീസ് ആക്ടിലെ വകുപ്പുകളും ഉപവകുപ്പുകളും ചേർത്ത് പ്രതിക്ക് 107 വർഷം കഠിനതടവിനു ശിക്ഷിച്ചുവെങ്കിലും ചില വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി നിർദേശിച്ചു. ഇതനുസരിച്ച് 67 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയാകും. പിഴത്തുക പെൺകുട്ടിയ്ക്ക് നഷ്ടപരിഹാരം ഇനത്തിൽ നൽകുന്നതിനും നിർദേശമുണ്ട്.
മകളെ പീഡിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും
01:50 AM Nov 29, 2022 | Deepika.com