കൊച്ചി: വിഴിഞ്ഞം തുറമുഖനിര്‍മാണം മൂലമുണ്ടാകുന്ന അടിസ്ഥാനപ്രശ്നങ്ങളെ പഠിക്കണമെന്നും അവയ്ക്കു പരിഹാരം കണ്ടെത്തണമെന്നുമുള്ള ആവശ്യങ്ങള്‍ അവഗണിക്കുന്ന കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളുടെ നിലപാടുകളെ ന്യായികരിക്കാനാവില്ലെന്നു കെസിബിസി.
വിഴിഞ്ഞം തുറമുഖ കവാടത്തിൽ മത്സ്യതൊഴിലാളികള്‍ നടത്തുന്ന അതിജീവന സമരം130 ദിവസത്തിലധികമായി തുടരുകയാണ്. തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ സമരമുഖത്ത് കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്.
സമരത്തിനു നേതൃത്വം കൊടുക്കുന്ന സമരസമിതി നേതാക്കള്‍ക്കൊപ്പം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. തോമസ് നെറ്റോയ്ക്കും സഹായമെത്രാന്‍ ഡോ. ആര്. ക്രിസ്തുദാസിനും വൈദികര്‍ക്കും എതിരേ കേസെടുത്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണ്.
ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഈ സമരം അക്രമാസക്തമാകാനുണ്ടായ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. രാഷ്ട്രീയനേതൃത്വവും ഭരണസംവിധാനങ്ങളും പ്രശ്നം വഷളാക്കുന്നവിധം പ്രസ്താവനകള്‍ നടത്തുന്നത് അനുചിതവും ദുരുദ്ദേശപരവുമാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ പ്രശ്നം പരിഹരിക്കാന്‍ തക്കവിധം പ്രതികരിക്കണം.
കഴിഞ്ഞദിവസമുണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ചു നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം നടത്തണം. സമരം കൂടുതല്‍ വഷളാകാതെ എത്രയുംവേഗം പരിഹരിക്കാന്‍ വേണ്ട നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
സർക്കാർ നിലപാടുകളെ ന്യായീകരിക്കാനാവില്ലെന്നു കെസിബിസി
01:50 AM Nov 29, 2022 | Deepika.com