നിലന്പൂർ: വിവിധ സംഘടനകളുടെയും പൊതുജനങ്ങളുടെയും പ്രതിഷേധങ്ങൾക്കു പുല്ലുവില കൽപ്പിച്ച് നിലമ്പൂർ കനോലി പ്ലോട്ടിനു സമീപം തണൽ മരങ്ങൾക്കുൾപ്പെടെ കോടാലിവച്ച് വനംവകുപ്പ്.
ഇതോടെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും രംഗത്തു വന്നു. ഇതിനെ തുടർന്നു മരംമുറി വീണ്ടും നിർത്തിവച്ചു. മരങ്ങൾ മുറിച്ചാൽ തടയുക തന്നെ ചെയ്യുമെന്നു യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും അറിയിച്ചു.
കനോലിയുടെ സൗന്ദര്യത്തിനു കോട്ടം വരുത്തി പരിസ്ഥിതി ചട്ടങ്ങളെ കാറ്റിൽപ്പറത്തിയാണ് കഴിഞ്ഞ ദിവസം വനംവകുപ്പ് എട്ടു ഓഫീസ് കെട്ടിടങ്ങൾ നിർമിക്കാൻ മരങ്ങൾക്കു കോടാലിവച്ചത്. വലിയ മരുത് ഉൾപ്പെടെ 25 മരങ്ങളാണ് മുറിക്കാൻ വനം വകുപ്പ് അനുമതി നൽകിയിട്ടുള്ളത്. ഇതിൽ തേക്കു മരങ്ങളുമുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച അഞ്ചു മരങ്ങൾ മുറിച്ചതോടെ പ്രതിഷേധം ശക്തമായിരുന്നു. വിവിധ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് പാലക്കാട് ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ (സിസിഎഫ്) ഇടപെട്ട് മരംമുറി നിർത്തിവച്ചിരുന്നു. ഇതിനിടയിലാണ് ഇന്നലെ പുലർച്ചെ മരങ്ങൾ മുറിച്ചു നീക്കാൻ വനംവകുപ്പ് ശ്രമം നടത്തിയത്.
മന്ത്രി ഇടപെട്ടു; മരം മുറിക്ക് താത്കാലിക നിരോധനം
നിലന്പൂർ: വിവാദമായ നിലമ്പൂർ കനോലി പ്ലോട്ടിനു സമീപത്തെ അരുവാക്കോട് വനം വകുപ്പിന്റെ മരംമുറി നിർത്തിവയ്ക്കാൻ വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ നിർദേശം. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. അജ്മൽ വനം മന്ത്രിയെ മരംമുറിയുടെ നിലവിലെ അവസ്ഥ അറിയിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടലുണ്ടായത്. നിലമ്പൂർ നോർത്ത് ഡിഎഫ്ഒ അശ്വിൻകുമാറിനെ ഫോണിൽ വിളിച്ചാണ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശം നൽകിയത്.
തണൽമരങ്ങൾക്കുൾപ്പെടെ കോടാലിവച്ച് വനംവകുപ്പ്
12:06 AM Nov 29, 2022 | Deepika.com