കിഴക്കമ്പലം: കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന മാഫിയാ തലവന്മാരെ ഒഡീഷയിലെ വനാന്തരത്തിൽ പോയി സാഹസികമായി കേരള പോലീസ് പിടികൂടി.
കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സാംസൺ ഗന്ധ (34), ഇയാളുടെ കൂട്ടാളി ഇസ്മയിൽ ഗന്ധ (27) എന്നിവരെയാണ് ഒറീസയിലെ ഉൾവനത്തിലുള്ള ശ്രീപള്ളി ആദിവാസി കുടിയിൽനിന്നു തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്.
ആദിവാസികളെ ഉപയോഗിച്ചു വനത്തിനുള്ളിൽ കഞ്ചാവ് കൃഷി ചെയ്യുകയും മറ്റു സംസ്ഥാനങ്ങളിലെ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന സംഘത്തിലെ തലവനാണ് സാംസൺ. ദിനംപ്രതി നൂറുകണക്കിനു കിലോ കഞ്ചാവാണ് ഇത്തരത്തിൽ ഇയാൾ കയറ്റിവിടുന്നത്. കേരളത്തിലേക്കും ഇത്തരത്തിൽ പല പ്രാവശ്യം കഞ്ചാവ് കടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഗ്രാമത്തിൽ നിന്ന് 38 കിലോമീറ്റർ അകലെയുള്ള ഉൾവനത്തിലാണ് ഇവരുടെ താമസം.
റോഡുകളോ മൊബൈൽ ടവറുകളോ ഇല്ലാത്ത പ്രദേശത്തേക്ക് തടയിട്ട പറമ്പ് എസ്എച്ച്ഒ വി.എം. കേഴ്സണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സാഹസികമായെത്തി പ്രതികളെ പിടികൂടുകയായിരുന്നു.
സാംസൺ മൊബൈൽ ഫോൺ ഉപയോഗിക്കുമായിരുന്നില്ല. സ്വന്തം അക്കൗണ്ടിലൂടെ പണമിടപാടും നടത്താറില്ല. ഇതു പ്രതികളിലേക്ക് എത്തുന്നതിന് ബുദ്ധിമുട്ടായി. പിടികൂടിയ പ്രതികളെ രക്ഷപ്പെടുത്താൻ ആദിവാസികൾ ശ്രമിച്ചതായും പോലീസ് പറഞ്ഞു.
സീനിയർ സിപിഒ കെ.കെ. ഷിബു, സിപിഒമാരായ അരുൺ കെ. കരുണൻ, പി.എ. ഷെമീർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കഞ്ചാവ് മാഫിയ തലവന്മാരെ ഒഡീഷയിൽനിന്നു പിടികൂടി
12:06 AM Nov 29, 2022 | Deepika.com