കൊച്ചി: കോവിഡ് കാലത്ത് ഇടതുസര്‍ക്കാര്‍ ആഘോഷമാക്കിയ കിറ്റിന്റെ വില നമ്മുടെ പേരക്കുട്ടികള്‍ നല്‍കേണ്ട സാമ്പത്തിക അരക്ഷിതാവസ്ഥയാണു സംസ്ഥാനത്തെന്നു ശശി തരൂര്‍ എംപി. കള്ളു വിറ്റുകിട്ടുന്ന എക്സൈസ് നികുതികൊണ്ടു സംസ്ഥാനത്തിന് എത്രകാലം മുന്നോട്ടുപോകാനാവും. യുഎസില്‍ രണ്ടുദിവസംകൊണ്ട് ബിസിനസ് തുടങ്ങാന്‍ സാധിക്കുമെങ്കില്‍ കേരളത്തിലത് 248 ദിവസമാണെന്നും കൊച്ചിയില്‍ ഓള് ഇന്ത്യ പ്രഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തവെ അദ്ദേഹം പറഞ്ഞു.
സ്വകാര്യസ്ഥാപനങ്ങളായിരിക്കും ഇനി തൊഴില്ദാതാക്കളെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സ്വകാര്യസ്ഥാപനങ്ങള്‍ ഇപ്പോള്‍ കൂട്ടപ്പിരിച്ചുവിടലിൽ ആണ്. അതേസമയം സ്വകാര്യമേഖലയിലെ കമ്പനി റോക്കറ്റ് വിക്ഷേപണം നടത്തിയതും നമ്മള് കണ്ടു. ഒരു ഭാഗത്തു പിരിച്ചുവിടല്‍ നടക്കുമ്പോള്‍ മറുഭാഗത്ത് പ്രതീക്ഷിക്കാത്ത മേഖലകളിലേക്ക് സ്വകാര്യമേഖല കടക്കുന്നതായും തരൂര്‍ ചൂണ്ടിക്കാട്ടി.
കോണ്‍ക്ലേവിന്റെ സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. സര്‍വ മേഖലയിലും പ്രഫഷണലിസം ഗുണകരമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുമ്പോള്‍ ഭരണരംഗത്തും പ്രഫഷണലിസം വരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ഓണ്‍ലൈനിലൂടെ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഓണ്‍ലൈനിലൂടെ ആശംസകള്‍ നേര്‍ന്നു. പ്രഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡോ. എസ്.എസ്. ലാല്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എംപി, എംല്‍എമാരായ മാത്യുകുഴല്‍ നാടന്‍, ടി.ജെ.വിനോദ്, റോജി എം.ജോണ്‍, ഉമാതോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥന്, സൂധീര്‍ മോഹന്‍, എം.എസ്. ധന്യരവി, ഫസലുറഹ്മാന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇടതുസര്‍ക്കാര്‍ ആഘോഷിച്ച കിറ്റിന്റെ വില പേരക്കുട്ടികള്‍ നല്‍കേണ്ട അവസ്ഥ: ശശി തരൂര്‍
02:16 AM Nov 28, 2022 | Deepika.com