തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനിടെയുണ്ടായ സംഘർഷത്തിന്റെ പേരിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ ഉൾപ്പെടെയുള്ള വൈദികരെ പ്രതികളാക്കി പോലീസ് കേസെടുത്തത് അംഗീകരിക്കാനാകില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതു കേട്ടുകേൾവിയില്ലാത്ത സംഭവമാണ്.
ആർച്ച് ബിഷപിനെയാണ് ഒന്നാം പ്രതിയാക്കിയത്. സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ഉൾപ്പെടെ അന്പതോളം വൈദികരും പ്രതിപ്പട്ടികയിലുണ്ട്. അദാനിക്കു വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സർക്കാർ എത്തിയെന്ന് വ്യക്തമാക്കുന്നതാണ് പോലീസ് നടപടി. വിഴിഞ്ഞത്തുണ്ടായ സംഘർഷം സർക്കാരിന്റെ ആസൂത്രിത നീക്കത്തെ തുടർന്നാണെന്ന ലത്തീൻ അതിരൂപതയുടെ ആരോപണം ഗുരുതരമാണ്. അതേക്കുറിച്ചും അന്വേഷിക്കണം.
മുഖ്യമന്ത്രി സമരസമിതിയുമായി ചർച്ച ചെയ്ത് വിഷയം പരിഹരിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്.
തുറമുഖപദ്ധതി നടപ്പാക്കുന്പോൾ തീരശോഷണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നത് മുൻകൂട്ടികണ്ട് ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കണമെന്ന് നിയമസഭയിലും പുറത്തും നിരവധി തവണ പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനു പകരം കാലങ്ങളായി സിമന്റ് ഗോഡൗണിൽ കിടക്കുന്ന വികസനത്തിന്റെ ഇരകളായവരെ പുനരധിവസിപ്പിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. എന്നാൽ അദാനിക്കൊപ്പം ചേർന്ന് സമരത്തെ ഇല്ലാതാക്കുകയെന്ന നിലപാടാണ് സർക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ചിരിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
ആർച്ച്ബിഷപിനെതിരേ കേസെടുത്തതു കേട്ടുകേൾവിയില്ലാത്തതെന്നു പ്രതിപക്ഷ നേതാവ്
02:15 AM Nov 28, 2022 | Deepika.com