കൊച്ചി: കഥ മെനയുന്നവര്‍ക്ക് ഇപ്പോള്‍ ഞാനാണു വില്ലനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. എല്ലാ കഥകള്‍ക്കും ഒരു വില്ലന്‍ അനിവാര്യമാണ്. ഇത്തവണ അതു ഞാനായി. കൊച്ചിയില്‍ നടന്ന ഓള് ഇന്ത്യ പ്രഫഷണല്‍സ് കോണ്‍ഗ്രസ് സംഘടിപ്പിച്ച സ്റ്റേറ്റ് കോണ്‍ക്ലേവിന്റെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് മാധ്യമങ്ങളെ പഴിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ശശി തരൂരും താനും ഒരേ വേദിയില്‍ ഇരിക്കുന്നതിലെ ദൃശ്യമാണ് മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യം. പക്ഷെ പരിപാടി ക്രമീകരിച്ചപ്പോള്‍ തരൂരിനു രാവിലെയും എനിക്കു വൈകുന്നേരവും ആയിപ്പോയി. ഞങ്ങള്‍ നേരില്‍ കണ്ടാല്‍ സംസാരിക്കില്ലെന്ന പൊതുസംസാരമുണ്ട്.
കണ്ണൂര്‍ വിമാനത്താവളത്തിലെ ലോഞ്ചില്‍ വച്ചും തിരുവനന്തപുരത്തെ പരിപാടിക്ക് എത്തിയപ്പോഴും തരൂരുമായി ദീര്‍ഘനേരം താന്‍ സംസാരിച്ചത് കഥ മെനയുന്നവര്‍ കണ്ടില്ല. എന്നാല്‍ പരിപാടിക്കിടെ ഞങ്ങള്‍ ഇരു ദിശയിലേക്കും നോക്കിയിരിക്കുന്നതിന്റെ ചിത്രമെടുത്ത് ‘ഇവര്‍ എപ്പോള്‍ മിണ്ടും’എന്ന തലക്കെട്ടോടെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ഒരു മണിക്കൂറിനിടെ ഒന്നില്‍കൂടുതല്‍ തവണ എങ്ങനെയാണ് അഭിവാദ്യം ചെയ്യുന്നതെന്നും സതീശന് ചോദിച്ചു.
കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയാണ് ശശി തരൂർ. അദ്ദേഹവുമായി നല്ല ബന്ധമാണ് തനിക്കുള്ളത്. അദ്ദേഹത്തിന്റെ കഴിവിലും പ്രാപ്തിയിലും അസൂയ ഉണ്ടെന്നു സമ്മതിക്കുന്നതില്‍ മടിയില്ല. ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടെന്ന സംശയം മാധ്യമങ്ങള്‍ക്കു മാത്രമാണെന്നും സതീശന് പറഞ്ഞു.
മാധ്യമങ്ങളെ പഴിച്ച് സതീശന് ; കഥ മെനയുന്നവര്‍ക്ക് ഇപ്പോള്‍ ഞാന്‍ വില്ലന്‍; തരൂരുമായി നല്ല ബന്ധം
02:15 AM Nov 28, 2022 | Deepika.com