കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് മൃതദേഹവുമായി ബിഹാറിലേക്കു പോകുകയായിരുന്ന ആംബുലന്സിനുനേരേ മധ്യപ്രദേശില്‍ വെടിവയ്പ്. എയര്‍ഗണ്‍ കൊണ്ടുള്ള വെടിവയ്പില്‍ ആംബുലന്‍സിന്റെ ഗ്ലാസ് പൊട്ടി.
കോഴിക്കോട്ടുകാരായ രണ്ടു ഡ്രൈവര്‍മാരാണ് ആംബുലന്‍സിലുള്ളത്. ഇവര്‍ക്കു പരിക്കില്ല. ഫറോക്ക് റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിന്‍തട്ടി മരിച്ച ബിഹാര്‍ പൂര്‍ണിയ സ്വദേശി അന്‍വാറുല്‍ ഹഖിന്റെ മൃതദേഹവുമായി ബുധനാഴ്ച ബിഹാറിലേക്കുപോയ ആംബുലന്‍സിനു നേരേയാണ് ആക്രമണം നടന്നത്.
കോഴിക്കോട്ടുകാരനായ ഫഹദ്, ഫറോക്ക് സ്വദേശി രാഹുല്‍ എന്നിവരാണ് ഡ്രൈവര്‍മാര്‍. ഇവര്‍ക്കൊപ്പം രണ്ടു ബിഹാറുകാരും ഉണ്ട്. ബിലാസ്പു ര്‍-റിവ ദേശീയപാതയില്‍വച്ചാണ് വെടിയേറ്റത്. ജനവാസമില്ലാത്ത മേഖലയാണിത്. വാഹനത്തിന്റെ ചില്ല് പൊട്ടിയപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്.
എന്നാല്‍ ബുള്ളറ്റ് കണ്ടുകിട്ടിയില്ല. അതിനാല്‍ എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തതെന്ന് കരുതുന്നതായി ഡ്രൈവര്‍ ഫഹദ് പറഞ്ഞു. സംഭവശേഷം 20 കിലോമീറ്റര്‍ നിര്‍ത്താതെ ഓടിച്ചുപോയി.
ജനങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് എത്തിയപ്പോഴാണ് വാഹനം നിര്‍ത്തിയത്. ഡ്രൈവര്‍മാര്‍ ഫറോക്ക് പോലീസുമായി ബന്ധപ്പെട്ട് പോലീസ് സഹായം തേടിയിട്ടുണ്ട്. മധ്യപ്രദേശ് പോലീസിന്റെ സഹായം എത്തിക്കണമെന്നാണ് അഭ്യര്‍ഥന. വെടിയേറ്റ സ്ഥലത്തുനിന്ന് 700 കിലോമീറ്റര്‍ ദൂരമുണ്ട് മരിച്ചയാളുടെ വീട്ടിലേക്ക്.
മൃതദേഹവുമായി ബിഹാറിലേക്കു പോയ ആംബുലന്‍സിനു നേർക്ക് വെടിവയ്പ്
12:21 AM Nov 27, 2022 | Deepika.com