കോഴിക്കോട്: യുവാക്കളിലെ ഫുട്ബോൾ ലഹരിക്കെതിരേ വിമർശനവുമായി രംഗത്തെത്തിയ സമസ്ത നേതാവ്, പരാമർശം വിവാദമായതോടെ തിരുത്തി.
ഫുട്ബോൾ ആവേശം അതിരുകടന്ന് ലഹരിയായി മാറരുതെന്നും താരാരാധന ഇസ്ലാം വിരുദ്ധമാണെന്നുമായിരുന്നു ഇസ്ലാം മത പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഖുതുബ കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായിയുടെ പരാമർശം.
കളിയോടുള്ള ആവേശം മൂത്ത് താരാരാധനയിലേക്കു നീങ്ങുന്നത് അനിസ്ലാമികമാണ്. ഇത് ഏകദൈവ സങ്കൽപ്പത്തിനു ഭംഗം വരുത്തും. രാത്രി ഉറക്കം കളഞ്ഞ് കളി കാണുന്നവർ നിസ്കാരം മുടക്കുന്നതും ഇസ്ലാമികവിരുദ്ധമാണെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.
വെള്ളിയാഴ്ചകളിൽ ഇതു സംബന്ധിച്ചു നിർദേശം നൽകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു. ഫുട്ബോളിനെ ആരാധിക്കുന്നവർ വലിയ കട്ടൗട്ടുകളും മറ്റും വയ്ക്കാനായി ഏറെ പണം ചെലവഴിക്കുന്നുണ്ട്. പണം പാവപ്പെട്ടവർക്കു സഹായകരമാകുന്ന രീതിയിൽ വിനിയോഗിക്കണമെന്നും നാസർ ഫൈസി പറയുന്നു.
പോർച്ചുഗലിനെതിരേയും ഫൈസി ആഞ്ഞടിച്ചു. ഇന്ത്യയിൽ ആദ്യമായി അധിനിവേശം നടത്തിയ രാജ്യമാണു പോർച്ചുഗലെന്നും വഴിയോരങ്ങളിൽ പോർച്ചുഗലിന്റെ കൊടികൾ കെട്ടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, സംഭവം വിവാദമായതോടെ വിശദീകരണവുമായി നാസർ ഫൈസി രംഗത്തെത്തി. ഫുട്ബോൾ അമിതലഹരി ആകുന്നതിനെ മാത്രമാണ് എതിർത്തതെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക വിശ്വാസങ്ങൾക്കു വിരുദ്ധമായ രീതിയിൽ നീങ്ങുന്നതു ചെറുക്കാനുള്ള നിയന്ത്രണം മാത്രമാണ് ഉദ്ദേശിക്കുന്നത്. വിശ്വാസികൾ ഇത് ഉൾക്കൊള്ളുമെന്നും നാസർ ഫൈസി വിശദീകരിച്ചു.
സമസ്ത നിലപാട് തള്ളി എം.കെ. മുനീര്‍
കോഴിക്കോട്: ഫുട്ബോൾ എല്ലാവർക്കും ആവേശമാണെന്ന് മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീർ എംഎല്‍എ. ഫുട്ബോൾ ലഹരിയാകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുതുബ കമ്മിറ്റി നിർദേശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫുട്ബോളിനെ ഈ കാലഘട്ടത്തിൽ കുട്ടികളും മുതിർന്നവരും ആവേശത്തോടെയാണു കാണുന്നത്. ആളുകള്‍ പല ടീമുകളെയും പിന്തുണയ്ക്കുന്നുണ്ട്. അമിതാവേശത്തിൽ ഒന്നും സംഭവിക്കരുത്. എല്ലാ ടീമുകളെയും പിന്തുണയ്ക്കുന്നവരുണ്ടെന്നും സമസ്തയുടെ കാര്യം സമസ്തയോടു ചോദിക്കണമെന്നും മുനീർ കോഴിക്കോട്ടു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഫുട്ബോൾ ലഹരി ഇസ്ലാം വിരുദ്ധം: സമസ്ത നേതാവ്
01:55 AM Nov 26, 2022 | Deepika.com