കൊച്ചി: സാങ്കേതിക സര്‍വകലാശാലാ താത്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ കണ്ടെത്തിയത് എങ്ങനെയാണെന്ന് കോടതി ആരാഞ്ഞു.
സിസയുടെ പേര് ആരാണ് നിര്‍ദേശിച്ചതെന്നും എന്തുകൊണ്ട് മറ്റു വിസിമാര്‍ക്കോ പ്രോ വിസിമാര്‍ക്കോ താത്ക്കാലിക വിസിയുടെ ചുമതല നല്‍കിയില്ലെന്നും ചാന്‍സലറായ ആരിഫ് മുഹമ്മദ് ഖാനോട് കോടതി ചോദ്യമുന്നയിച്ചു. ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്.
സിസയുടെ പേര് എവിടെനിന്ന് ലഭിച്ചെന്ന കോടതിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനു വ്യക്തമായ മറുപടി നല്കാന് ചാന്‍സലറുടെ അഭിഭാഷകന് സാധിച്ചില്ല. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയര്‍ ജോയിന്റ് ഡയറക്ടറായിരുന്ന സിസ തോമസിനെ താത്കാലിക വിസിയായി നിയമിച്ചതിനെതിരേ സർക്കാർ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഗവര്‍ണറുടെ നടപടിക്കെതിരെ ഹര്‍ജി നല്കാന് സര്‍ക്കാരിനു അവകാശമുണ്ടെന്നു സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. ചാന്‍സലര്‍ എന്ന രീതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മാത്രമല്ല യുജിസി ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്നു പറഞ്ഞാണ് സര്‍ക്കാര്‍ നിര്‍ദേശിച്ച ആളെ മാറ്റിയതെന്നു സര്‍ക്കാര്‍ ബോധിപ്പിച്ചു.
കൂടിയാലോചന ഇല്ലാതെയാണ് സിസയ്ക്ക് താത്്കാലിക ചുമതല നല്‍കിയത്. സിസയ്ക്ക് പകരം വിസിയുടെ ചുമതല പ്രോ വൈസ് ചാന്‍സലര്‍ക്ക് നല്കുന്നതിനു തടസമില്ലായിരുന്നെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ പറയുന്ന പോലെ സാധാരണ സാഹചര്യത്തില്‍ പ്രോ വൈസ് ചാന്‍സലര്‍ക്കാണ് താത്കാലിക ചുമതല നല്‍കേണ്ടത് എന്ന വസ്തുത സമ്മതിച്ചാലും ഈ പറയുന്ന പ്രോ വൈസ് ചാന്‍സലര്‍ക്കും മതിയായ യോഗ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ടതല്ലേയെന്നും കോടതി മുന്‍പ് ചോദ്യമുന്നയിച്ചിരുന്നു. വൈസ് ചാന്‍സലറുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ആശയവിനിമയം നടത്തിയിരുന്നെന്നും ചാന്‍സലറുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
സാങ്കേതിക സര്‍വകലാശാലാ താത്കാലിക വിസി നിയമനം; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
01:55 AM Nov 26, 2022 | Deepika.com