മൂന്നാർ: ആനസവാരി കേന്ദ്രത്തിൽ ആനപാപ്പാൻമാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒന്നാം പാപ്പാൻ കുത്തേറ്റു മരിച്ചു. മൂന്നാറിനു സമീപമുള്ള ആനസവാരി കേന്ദ്രത്തിലാണ് സംഭവം. തൃശൂർ സ്വദേശി വിമലാണ് മരിച്ചത്. വിമലിനെ ആക്രമിച്ച, രണ്ടാം പാപ്പാനും തൃശൂർ സ്വദേശിയുമായ മണികണ്ഠനെ മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. ആനയുടെ രണ്ടാം പാപ്പാൻ മണികണ്ഠൻ വിമലിന്റെ കഴുത്തിൽ കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നു. സംഭവം നടന്ന ഉടനെ വിമലിനെ മൂന്നാറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനപാപ്പാൻ സ്ഥാനത്തെച്ചൊല്ലി വിമലും മണികണ്ഠനും തമ്മിലുണ്ടായ വാക്കുതർക്കവും വൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.
ഒരു വർഷം മുന്പായിരുന്നു വിമൽ പാപ്പാനായി ആനസവാരി കേന്ദ്രത്തിൽ എത്തിയത്. മൂന്നു മാസം മുന്പ് മണികണ്ഠനും എത്തി. രാവിലെ അക്രമം കണ്ട ദൃക്സാക്ഷിയെയും മണികണ്ഠൻ ആക്രമിക്കാൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ഏഴു കേസുകൾ ഉള്ളതായാണ് വിവരം. വിമലും മണികണ്ഠനും അവിവാഹിതരാണ്. മണികണ്ഠൻ കുറ്റം സമ്മതിച്ചതായും തുടർനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
ആനസവാരി കേന്ദ്രത്തിൽ സംഘർഷം; ആനപാപ്പാൻ കുത്തേറ്റു മരിച്ചു
01:55 AM Nov 26, 2022 | Deepika.com