കണ്ണൂർ: സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിൽ ബിരുദ കോഴ്സുകൾ പഠിക്കാൻ ആൾക്ഷാമം. കേരള, എംജി, കാലിക്കട്ട് സർവകലാശാലയിൽ സയൻസ് വിഷയങ്ങൾക്ക് 4,117 സീറ്റുകളുടെ ഒഴിവുണ്ട്. കേരള-1340 , എംജി-1849, കാലിക്കട്ട്-928 എന്നിങ്ങനെയാണ് ഒഴിവുകൾ.
കണ്ണൂർ സർവകലാശാലയിൽ ബിരുദകോഴ്സുകൾക്കു വിവിധ വിഷയങ്ങളിലായി 2432 സീറ്റുകൾ ഒഴിവുള്ളതായി സർവകലാശാല അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം അഡ്മിഷൻ ഒക്ടോബർ 31ന് അവസാനിച്ചിരുന്നു.
സംസ്ഥാനത്തെ സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്ത മുഴുവൻ കോളജുകളിലും കഴിഞ്ഞ രണ്ടുവർഷമായി കണ്ടുവരുന്ന പ്രതിഭാസമാണിത്.
കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്, എയ്ഡഡ് കോളജുകളിൽ സയൻസ് വിഷയങ്ങൾക്കാണ് ഒഴിവുകൾ കൂടുതലുള്ളത്. അൺ എയ്ഡഡ് മേഖലയിൽ എല്ലാ വിഷയങ്ങളിലും ഒഴിവുകളുണ്ട്. ഒഴിവുകളെത്തുടർന്ന് സർവകലാശാല ഈ മാസം 30 വരെ പ്രവേശനത്തീയതി നീട്ടിയിരിക്കുകയാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി
ബിരുദ കോഴ്സുകൾക്കുള്ള സീറ്റ് ഒഴിവുകൾ ഉന്നത വിദ്യാഭ്യാസമേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നു കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോ. ആർ.കെ. ബിജു പറഞ്ഞു.
അധികൃതരുടെ ഭാഗത്തുനിന്നു ശക്തമായ ഇടപെടലുകൾ നടത്തി ഈ പ്രതിസന്ധിക്കുള്ള കാരണമെന്താണെന്നു കണ്ടെത്തി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
പ്രസ്തുത വിഷയം പഠിക്കാനായി സർവകലാശാലതലത്തിൽ വിവിധ മേഖലയിലുള്ള പ്രഗല്ഭരെ ഉൾക്കൊള്ളിച്ച് കമ്മിറ്റി രൂപവത്കരിക്കാൻ സർവകലാശാല മുൻകൈയെടുക്കണമെന്നും ഡോ. ആർ.കെ. ബിജു ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ നാലു സർവകലാശാലകളിൽ 6,549 ബിരുദ സീറ്റുകളിൽ ഒഴിവ്
01:55 AM Nov 26, 2022 | Deepika.com