കൊച്ചി: ചരിത്രസത്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് വികലമാക്കിയിരിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം പിന്‍വലിക്കണമെന്നു കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ചരിത്രത്തെ തമസ്കരിച്ചും വളച്ചൊടിച്ചും വളരുന്ന തലമുറയെ വഴിതെറ്റിക്കുന്നത് അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാരിനും ഭൂഷണമല്ല. ഹാഗിയ സോഫിയ ഒരു ക്രൈസ്തവ ദേവാലയമായിരുന്നുവെന്നുള്ള ചരിത്രസത്യം മറച്ചുവച്ച് ചിലരെ വെള്ളപൂശാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുന്നതു ജനാധിപത്യത്തിന് അപമാനകരമെന്നു മാത്രമല്ല സമൂഹത്തില്‍ വര്‍ഗീയതയും മതവിദ്വേഷവും സൃഷ്ടിക്കുന്നതുമാണ്. ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കാനും പുതുതലമുറയില്‍ അരാജകത്വം വിതറാനും വിദ്യാഭ്യാസ വകുപ്പുതന്നെ ശ്രമിക്കുമ്പോള്‍ ഒരു നാടിന്റെയും ഭരണസംവിധാനത്തിന്റെയും അധഃതനമാണ് വ്യക്തമാക്കുന്നത്.
ലോകപുരോഗതിയുടെ അടിത്തറ ഇസ്ലാമിന്റെ മാത്രം സംഭാവനയാണെന്ന് 11-ാം ക്ലാസിലെ ചരിത്രപുസ്തകത്തിലൂടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊട്ടിഘോഷിക്കുമ്പോള്‍ ഇതിന്റെ പിന്നിലെ വര്‍ഗീയ അജൻഡകള്‍ വളരെ വ്യക്തമാണ്.
ക്രൈസ്തവ, ഹൈന്ദവ സംഭാവനകളെയും സംസ്കാരങ്ങളെയും നിശ്ശബ്ദമാക്കുവാന്‍ ഭരണനേതൃത്വത്തിലുള്ളവര്‍ ശ്രമിക്കുന്നത് ധിക്കാരമാണ്. കുരിശുയുദ്ധങ്ങളെപ്പോലും സത്യവിരുദ്ധമായി ചിത്രീകരിച്ചിരിക്കുന്നതു ശരിയായ നടപടിയല്ലന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
സാമൂഹ്യശാസ്ത്ര പാഠപുസ്തകം പിന്‍വലിക്കണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
01:55 AM Nov 26, 2022 | Deepika.com