കൊച്ചി: ശശി തരൂർ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സ്വീകാര്യതയും അംഗീകാരവുമുള്ള വ്യക്തിയാണെന്നു ബെന്നി ബഹനാൻ എംപി. അദ്ദേഹം നേരത്തേ മുതൽ കേരളം രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ആരെയും മാറ്റി നിർത്തില്ലെന്നത് എഐസിസിയുടെ സമീപനമാണ്. തരൂരിന്റെ സേവനം പാർട്ടി പ്രയോജനപ്പെടുത്തുമെന്നു കോൺഗ്രസ് പ്രസിഡന്റ്തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ടു പോകാൻ നേതൃത്വം തയാറാകണം.
ഏതെങ്കിലും തരത്തിൽ പാർട്ടിയിൽ അഭിപ്രായവ്യത്യാസം ഉണ്ടെന്ന് പൊതുസമൂഹത്തിനു സംശയമുണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്യണം.കേവലം സൗന്ദര്യപ്പിണക്കം കാണിക്കുന്ന വ്യക്തികളല്ല ശശി തരൂരും വി.ഡി. സതീശനുമെന്നും ബെന്നി ബഹനാൻ കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രിയ വർഗീസിനു നിയമവിരുദ്ധ നിയമനം നൽകിയ വിസിക്കെതിരേ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ നടപടിയെടുക്കണം. ഈ ആവശ്യമുന്നയിച്ച് ഗവർണർക്കു കത്തു നൽകും. ഗവർണർ നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ടു പോകും.
പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് അന്യായമായി നിയമനം ലഭിച്ചപ്പോൾ രാഷ്ട്രീയ സംരക്ഷണം നൽകാതെ തെറ്റാണെന്നു തുറന്നു പറയുകയായിരുന്നു മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്. ഉമ്മൻ ചാണ്ടിയെ പിന്നാലെ നടന്ന് അഞ്ചുവർഷം വേട്ടയാടിയ പിണറായി വിജയൻ ആരോപണങ്ങളിൽനിന്ന് ഓടിയൊളിക്കുകയാണെന്നും ബെന്നി ബഹനാൻ പറഞ്ഞു.
ശശി തരൂരിനു സ്വീകാര്യതയുണ്ട്: ബെന്നി ബഹനാൻ
01:55 AM Nov 26, 2022 | Deepika.com