കോട്ടയം: വഞ്ചിക്കപ്പെടുന്ന രാഷ്ട്രീയ അടിമത്വത്തിൽനിന്നു മോചിതരായി സംഘടിച്ചുണർന്നില്ലെങ്കിൽ കേരളത്തിലെ കർഷകർക്ക് നിലനിൽപ്പില്ലെന്നും അനിയന്ത്രിത റബർ ഇറക്കുമതിയിൽ റബർവിപണി തകർന്നിരിക്കുന്പോൾ കർഷകർ തെരുവിലിറങ്ങേണ്ട സാഹചര്യമാണുള്ളതെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്വീനർ ഷെവ. വി.സി. സെബാസ്റ്റ്യൻ. റബർ ബോർഡിനു മുന്പിൽ നടന്ന കർഷക പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റബർ വിലയിടിവിനെതിരേ കർഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെയും നാഷണൽ ഫെഡറേഷൻ ഓഫ് റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെയും (എൻഎഫ്ആർപിഎസ്) സംയുക്ത നേതൃത്വത്തിൽ കോട്ടയം റബർ ബോർഡ് ആസ്ഥാനത്തേക്ക് നടന്ന കർഷക പ്രതിഷേധമാർച്ചിൽ ആയിരക്കണക്കിന് കർഷകർ പങ്കുചേർന്നു.
തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നവർ മാത്രമായി കർഷകർ മാറരുത്. നിലനിൽപിനായി അസംഘടിത കർഷകർ സംഘടിച്ച് ശക്തരാകണം. ഭരണ രാഷ്ട്രീയ നേതൃത്വങ്ങളുടെ വഞ്ചനയുടെ ഇരകളായി അന്തസും അഭിമാനവും കർഷകർ പണയം വയ്ക്കരുത്.
ഒറ്റക്കെട്ടായി അണിനിരന്ന് രാഷ്ട്രീയ നിലപാടുകളെടുത്താൽ മാത്രമേ കർഷകനും കാർഷികമേഖലയ്ക്കും ഇനി ഭാവിയുള്ളൂ. റബറിന്റെ വിലയിടിവിൽ നടപടികളൊന്നുമില്ലാതെ സർക്കാരുകൾ മുഖംതിരിഞ്ഞു നിൽക്കുന്നത് കർഷകദ്രോഹമാണ്.
കർഷകനെ മറന്ന് വ്യവസായികളുടെ റബർ സ്റ്റാന്പായി റബർബോർഡ് അധഃപതിച്ചു. അനിയന്ത്രിത റബർ ഇറക്കുമതിക്ക് റബർ ബോർഡ് കുടപിടിക്കുന്നു. ലാറ്റക്സിന്റെ ഇറക്കുമതി നികുതി എടുത്തുകളയാൻ നീക്കം നടത്തുന്നത് റബർ ബോർഡിലെ ഉന്നതരാണെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
രാവിലെ 10.30ന് കോട്ടയം ലൂർദ് പള്ളിക്ക് സമീപത്തുനിന്നാരംഭിച്ച കർഷകമാർച്ച് കളക്ടറേറ്റ്, പോലീസ് ഗ്രൗണ്ട് ചുറ്റി റബർബോർഡ് കേന്ദ്ര ഓഫീസിനുമുന്പിൽ എത്തിച്ചേർന്നു. നാഷണൽ ഫെഡറേഷൻ ഓഫ് റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റീസ് ചെയർമാൻ ജോർജ് ജോസഫ് വാതപ്പള്ളിൽ മുഖ്യാതിഥിയായിരുന്നു. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു.
കർഷകർ തെരുവിലിറങ്ങേണ്ട സാഹചര്യം: ഷെവ. വി.സി. സെബാസ്റ്റ്യൻ
01:55 AM Nov 26, 2022 | Deepika.com