കുന്നംകുളം: ഗുരുവായൂർ അന്പലത്തിൽ അന്നദാന മണ്ഡപത്തിൽ വരിയിൽ നിന്നിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവും 20,000 രൂപ പിഴയടയ്ക്കാനും വിധിച്ചു.
പെരുന്പിലാവ് മുള്ളുവളപ്പിൽ വീട്ടിൽ വിനോദിനെ(37)യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജ് ടി.ആർ. റീന ദാസ് ശിക്ഷിച്ചത്. 2019 ജൂണ്‍ 27നായിരുന്നു സംഭവം.
പീഡനത്തിനിരയായ ബാലിക വിവരങ്ങൾ കൂടെയുണ്ടായിരുന്ന മാതാപിതാക്കളോടു പറഞ്ഞതിനെത്തുടർന്ന് ഗുരുവായൂർ ടെംപിൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ബിനോയിയും, പ്രോസിക്യൂഷനെ സഹായിക്കുന്നതിന് അഡ്വ. അമൃതയും ഹാജരായി. 21സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകൾ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.
ഗുരുവായൂർ ടെംപിൾ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന അനന്തകൃഷ്ണനാണു കേസ് രജിസ്റ്റർ ചെയ്തത്. ഗുരുവായൂർ ടെംപിൾ ഇൻസ്പെക്ടർ പ്രേമാനന്തകൃഷ്ണൻ അന്വേഷണം നടത്തി. സബ് ഇൻസ്പെക്ടർ കെ.വി. സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനു പൗലോസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഗുരുവായൂരിൽ ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷം തടവ്
11:13 PM Nov 25, 2022 | Deepika.com